വഴക്കിനിടെ മകളുടെ കയ്യിലിരുന്ന കറിക്കത്തി നെഞ്ചിൽ കുത്തിക്കയറി അച്ഛൻ മരിച്ചു. പാലക്കാട് എരുത്തേമ്പതിയിലാണ് സംഭവമുണ്ടായത്. ആർവിപി പുതൂർ മുത്തുകൗണ്ടർകളം എസ്. കാളിയപ്പന്റെ (57) മരണത്തിൽ മൂത്തമകൾ മാലതി (23) അറസ്റ്റിലായി.
സംഭവം നടക്കുന്നതിന്റെ തലേദിവസം രാത്രി മദ്യപിച്ചെത്തിയ കാളിയപ്പൻ ഭാര്യയും മക്കളുമായി വഴക്കിടുകയായിരുന്നു. കാളിയപ്പനെ പുറത്താക്കി വാതിലടച്ചു. ഇന്നലെ രാവിലെ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു വീണ്ടും ബഹളം വച്ചു.
വാതിൽ തുറന്നതോടെ പച്ചക്കറി മുറിക്കുകയായിരുന്ന മാലതിയുടെ കഴുത്തിൽ കാളിയപ്പൻ പിടിച്ചു ഞെരിച്ചു. തുടർന്നുണ്ടായ പിടിവലിക്കിടെ മാലതിയുടെ കയ്യിലുണ്ടായിരുന്ന കത്തി അബദ്ധത്തിൽ കാളിയപ്പന്റെ ശരീരത്തിൽ കുത്തിക്കയറുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
പരിക്കു പറ്റിയ കാളിയപ്പനെ ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. കാള കുത്തിയതാണ് എന്നാണ് അയൽവാസികളോടും ആശുപത്രിയിലും പറഞ്ഞത്. ഇടതു നെഞ്ചിന്റെ താഴെയാണു മുറിവേറ്റത്.
സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിന് അറിയിച്ചു. തുടർന്ന് കാളിയപ്പന്റെ ഭാര്യയെയും മക്കളെയും പൊലീസ് സ്റ്റേഷനിലെത്തിച്ചു ചോദ്യംചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക