കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവരെ എം ശിവശങ്കറിനൊപ്പമിരുത്തി ചോദ്യം ചെയ്യാന്‍ എന്റഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ അപേക്ഷ നല്കി. മൂന്നു പ്രതികളേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് അപേക്ഷ. ഇതു കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും.
സ്വപ്നയുടെ ലോക്കറില്‍ സൂക്ഷിച്ച പണത്തില്‍ ശിവശങ്കറിനു പങ്കാളിത്തമുണ്ടോയെന്നാണ് പ്രധാനമായും ഇഡി പരിശോധിക്കുന്നത്. ശിവശങ്കറിനെ ചോദ്യം ചെയ്തതില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ അന്വേഷണ സംഘത്തിന് ആയിട്ടില്ല. ഈ സാഹചര്യത്തിലാണ് മറ്റു പ്രതികള്‍ക്കൊപ്പം ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.
പണവുമായി ബന്ധപ്പെട്ട ഓരോഘട്ടത്തിലും ശിവശങ്കറിന്റെ ഇടപെടലുണ്ടായതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. വാട്സ് ആപ്പ് ചാറ്റുകള്‍ പരിശോധിച്ചതില്‍നിന്നാണ് ഇഡി ഈ നിഗമനത്തില്‍ എത്തിയത്. എന്നാല്‍ ഇതിനെക്കുറിച്ച് ഓര്‍മയില്ലെന്നാണ് ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക