ഉന്നത ഗുണമേന്മയും മികച്ച വിലക്കുറവുമായി പിണറായി ട്രാക്കോ കേബിള്‍ ഉപഭോക്താക്കളുടെ പ്രിയ ഉല്പന്നമായി മാറുന്നു. കൊവിഡ് പ്രതിസന്ധിയിലും കമ്പനിയില്‍ നടക്കുന്നത് മികച്ച വില്പന. ലോക്ഡൗണിനെത്തുടര്‍ന്ന് മെയ് 11 വരെ അടച്ചിട്ട കമ്പനിയില്‍ ഈ സാമ്പത്തിക വര്‍ഷം മാത്രം നടന്നത് എട്ട് കോടിയിലധികം രൂപയുടെ വില്പനയാണ്. ഈ വര്‍ഷം ഒക്ടോബറില്‍ റിക്കാര്‍ഡ് വില്പനയാണ് കമ്പനിയില്‍ നടന്നത്. 1.75 കോടി രൂപയുടെ ഉല്പന്നങ്ങളാണ് ഒക്ടോബറില്‍ വിറ്റുപോയത്.
2011ല്‍ ആണ് കമ്പനി ആരംഭിച്ചതെങ്കിലും 2013ലായിരുന്നു വ്യവസായികാടിസ്ഥാനത്തില്‍ ഇലക്ട്രിക്കല്‍ വയറിംഗിനുപയോഗിക്കുന്ന കേബിളിന്റെ വില്പന ആരംഭിച്ചത്. ആദ്യ വര്‍ഷത്തില്‍ തന്നെ മൂന്ന് കോടി രൂപയുടെ വില്പന നടത്താന്‍ ട്രാക്കോ കേബിളിന് സാധിച്ചു. പിന്നീട് ഉയര്‍ച്ചയുടെ പടവുകളിലൂടെയായിരുന്നു കമ്പനിയുടെ യാത്ര. തൊട്ടടുത്ത വര്‍ഷം 2014-15 ല്‍ 6.6 കോടിയുടെ വില്പന നടത്താനും കമ്പനിക്ക് സാധിച്ചു. 2015-16 ല്‍ വില്പനയില് ചെറിയ കുറവ് സംഭവിച്ചെങ്കിലും 2016-17 ല്‍ 5.4 കോടി രൂപയുടെയും തുടര്‍ന്ന് 2017-18 ല്‍ 10.48 കോടി രൂപയുടെയും ഉല്പന്നങ്ങള് വിറ്റു പോയി. കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് കമ്പനിയില്‍ നിന്നും ഏറ്റവും കൂടുതല്‍ ഉല്പന്നങ്ങള് വിറ്റുപോയത്. 13.44 കോടി രൂപയുടെ വില്പന നടത്താന്‍ ഈ വര്‍ഷം സാധിച്ചു.
മികച്ച ഗുണമേന്മയാണ് വയറുകളുടെ ഏറ്റവും വലിയ പ്രത്യേകതയെന്നും ഉപയോഗിച്ചവര്‍ തന്നെ വീണ്ടും ഉല്പന്നങ്ങള് ആവശ്യപ്പെട്ടെത്തുന്നത് ഇതിന് തെളിവാണെന്നും കമ്പനി യൂണിറ്റ് ഹെഡ് എ ടി മനോജ് പറഞ്ഞു. 99.97 ശതമാനം ശുദ്ധമായ കോപ്പറാണ് വയറില്‍ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് പ്രസരണ നഷ്ടം ഉണ്ടാകാത്തതിനാല്‍ വൈദ്യുതി ബില്ലിലൂടെ ഉപഭോക്താക്കള്‍ക്ക് ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. ട്രാക്കോയുടെ പിണറായിയിലെ ഔട്ട്ലെറ്റില് കൂടാതെ പൊലീസ് കാന്റീനിലും പയ്യന്നൂര്‍ സഹകരണ ബാങ്കിന്റെ ഔട്ട്ലെറ്റിലും വയര്‍ ലഭ്യമാണ്.
36 സ്ഥിരം ജീവനക്കാര്‍ ഉള്‍പ്പെടെ 50 പേരാണ് നിലവില്‍ പിണറായി ട്രാക്കോ കേബിളില്‍ ജോലി ചെയ്ത് വരുന്നത്. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ 90 ശതമാനവും ഓട്ടോമാറ്റിക്കായാണ് നടക്കുന്നത്. കൂടാതെ ഓട്ടോമാറ്റിക്ക് പാക്കിംഗ് മിഷീനിന്റെ ട്രയല്‍ റണ്ണും നടന്നു വരികയാണ്. ഇത് കൂടി പ്രവര്‍ത്തനസജ്ജമാകുന്നതോടെ വയറിന്റെ ഉല്പാദനം വര്‍ധിപ്പിക്കാനും കൂടുതല്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക