ചെന്നൈ: 18 വയസ് പൂർത്തിയാകുമ്പോൾ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന ഉറപ്പിൽ പോക്സോ കേസ് പ്രതിയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് 17കാരിയെ ഗർഭിണിയാക്കിയെന്ന കേസിൽ അറസ്റ്റിലായ പ്രതിയ്ക്ക് ജാമ്യം അനുവദിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയെന്ന കുറ്റത്തിനായിരുന്നു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ ആക്ടിലെ നിരവധി വകുപ്പുകൾ ചുമത്തിയായിരുന്നു നടപടിയെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായാൽ വിവാഹം കഴിക്കാമെന്ന് പ്രതി ഉറപ്പ് നൽകിയതോടെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
2021 ഒക്ടോബർ 10നകം പെൺകുട്ടിയെ വിവാഹം കഴിക്കണമെന്നും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നുമാണ് കോടതി പ്രതിയോട് ആവശ്യപ്പെട്ടത്. ഈ സമയപരിധിക്കുള്ളിൽ പ്രതി സർട്ടിഫിക്കറ്റ് ഹാജരാക്കുന്നില്ലെങ്കിൽ പോലീസിന് ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ കഴിയും.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും യുവാവും തമ്മിൽ പ്രണയത്തിലാണെന്ന് അറിയിച്ചതിനെത്തുടർന്നാണ് കോടതി ജാമ്യം അനുവദിക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
പെൺകുട്ടിയും പ്രതിയും പ്രണയത്തിലാണെന്നും ഇതിനെത്തുടർന്നാണ് ഇരുവരും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ശാരീരിക ബന്ധത്തിലേർപ്പെട്ടത് പരസ്പര സമ്മതത്തോടെയായിരുന്നെന്നും പെൺകുട്ടിയ്ക്ക് 18 വയസ് പൂർത്തിയാകുമ്പോൾ തന്നെ വിവാഹം കഴിക്കാൻ തയ്യാറാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
50 ദിവസത്തിലേറെയായി യുവാവ് ജയിലിൽ കിടക്കുന്നതിനാൽ ജാമ്യം അനുവദിക്കണമെന്നും ഇവർ അഭ്യർഥിച്ചിരുന്നു. ഇതേതുടർന്നാണ് കോടതി ജാമ്യം നൽകി ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക