തിരുവനന്തപുരം: ബിനീഷിനെതിരെ ഏത് അന്വേഷണ ഏജന്‍സിയും അന്വേഷിക്കട്ടെയെന്നും തെറ്റ് ചെയ്തെങ്കിൽ എത്ര ഉയർന്ന ശിക്ഷയും നൽകട്ടെയെന്നും കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യത്തിൽ പാർട്ടി ഇടപെടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആയ കോടിയേരി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിലാണ് ബിനീഷിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റെ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും അടക്കം കോടിയേരി മറുപടി പറഞ്ഞത്.
ബിനീഷിനെതിരെയുള്ള അന്വേഷണം ആ വഴിക്ക് നടക്കട്ടെ. അന്വേഷണ ഏജന്‍സികള്‍ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ ബാക്കി കാര്യങ്ങൾ കോടതി തീരുമാനിക്കുമെന്നാണ് കോടിയേരി പറഞ്ഞത്.
ബിനീഷ് എന്ന വ്യക്തിക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. സർക്കാർ സംവിധാനത്തിൽ പ്രവര്‍ത്തിക്കുന്ന ആളല്ല ബിനീഷ് അതുകൊണ്ട് തന്നെ ആ വ്യക്തിക്കെതിരെ അന്വേഷണം നടത്തുന്നതിന് ഏജൻസിക്ക് സ്വാതന്ത്ര്യം ഉണ്ട്.
ആരോപണങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത് അതിൽ തെറ്റു കണ്ടാൽ ഇടപെടാനുള്ള സ്വാതന്ത്ര്യം കുടുംബത്തിനുണ്ട്. അത് അവർക്ക് അനുവദിച്ചു കൊടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിന്റെ കുടുംബം ഇഡിക്കെതിരെ പരാതി പറഞ്ഞതെന്നും കോടിയേരി അറിയിച്ചിട്ടുണ്ട്. അനുഭവിച്ചർക്ക് പരാതി കൊടുക്കാൻ അവകാശമുണ്ടെന്നും അത് നിയമസംവിധാനവും ഏജന്‍സികളും പരിശോധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാലവകാശ കമ്മീഷൻ ഇടപെടൽ സംബന്ധിച്ച വിവാദങ്ങൾക്കും കോടിയേരി വ്യക്തമായ മറുപടി തന്നെ നൽകിയിരുന്നു. ബിനീഷിന്റെ കുട്ടിയായാൽ പീഡിപ്പുക്കും എന്നുണ്ടോ ? ഏത് കുട്ടിയുടെ പ്രശ്നത്തിലും പരാതി കിട്ടിയാൽ കമ്മീഷൻ ഇടപെടും എന്നായിരുന്നു പ്രതികരണം.
ബിനീഷിന്റെ അച്ഛനായല്ല പാർട്ടി സെക്രട്ടറി ആയാണ് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതെന്നും കോടിയേരി പ്രത്യേകം എടുത്തു പറഞ്ഞിരുന്നു. പാർട്ടിയും വ്യക്തിയും വന്നാൽ പാർട്ടിയുടെ നിലപാട് തന്നെയായിരിക്കും ഉയർത്തിപ്പിടിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെ ഉപയോഗിച്ച് തടസപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന ആരോപണവും കോടിയേരി ഉന്നയിച്ചിട്ടുണ്ട്. എൽഡിഎഫിന്റെ കാലത്ത് വികസനം നടക്കാൻ പാടില്ല എന്ന അജൻഡയുടെ ഭാഗമായാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നത്.
കേരളത്തിൽ വികസനം നടന്നാൽ അതു എൽഡിഎഫിന് അനുകൂലമാകുമെന്നു കണ്ടാണ് ഇഡിയെ അന്വേഷണങ്ങൾക്ക് ചുമതലപ്പെടുത്തിയത്. സ്മാർട്സിറ്റി പദ്ധതി എൻഫോഴ്സ്മെന്റ് അന്വേഷിക്കേണ്ട പദ്ധതിയാണോയെന്നും കോടിയേരി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക