കൊവിഡ് രൂക്ഷമായതിനെതുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ ഉടന്‍ തുറക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ദീപാവലിയ്ക്ക് ശേഷം പ്രവര്‍ത്തനം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുമെന്ന് താക്കറെ പറഞ്ഞു.
അതേസമയം സ്കൂളുകള്‍ തുറക്കുന്ന കാര്യത്തിലും തീരുമാനമെടുത്തതായി താക്കറെ പറഞ്ഞു. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്കൂളുകള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘മുതിര്‍ന്നവര്‍ കൂടുതലായി എത്തുന്ന സ്ഥലമാണ് ക്ഷേത്രങ്ങള്‍. രോഗവ്യാപന സാധ്യത ഇവരില്‍ കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നുണ്ട്. അതുകൊണ്ടു തന്നെ ക്ഷേത്രങ്ങള്‍ തുറന്നാലും കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ച് മാത്രമേ പ്രവേശനം അനുവദിക്കു. മാസ്ക് ധരിക്കുകയും സാമൂഹിക അകലം കൃത്യമായി പാലിക്കുകയും വേണം. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും’- താക്കറെ പറഞ്ഞു.
കോവിഡ് രണ്ടാം തരംഗം; മൂന്നു പാളികളുള്ള മാസ്ക് ധരിക്കാൻ നിർദേശം
നേരത്തെ സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ അടച്ചിട്ട ഉദ്ദവിന്റെ നടപടിയ്ക്കെതിരെ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരി രംഗത്തെത്തിയത് ഏറെ ചര്‍ച്ചയായിരുന്നു.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗവര്‍ണര്‍ ഉദ്ദവിന് കത്തയച്ചത്. ബാറുകളും ഹോട്ടലുകളും തുറക്കാന്‍ അനുവദിച്ച ഉദ്ദവ് ദേവീ ദേവന്മാരെ പൂട്ടിയിട്ടിരിക്കുകയാണെന്നതുള്‍പ്പടെയുള്ള പരാമര്‍ശങ്ങളായിരുന്നു കത്തിലൂടെ ഉന്നയിച്ചത്.
‘നിങ്ങള്‍ ഹിന്ദുത്വത്തിന്റെ ശക്തമായ ഒരു ആരാധകന് ആയിരുന്നു. ആഷാഡ ഏകാദശി നാളില്‍ വിത്തല്‍ രുക്മണി ക്ഷേത്രം സന്ദര്‍ശിച്ചുകൊണ്ട് ശ്രീരാമനോടുള്ള ഭക്തി നിങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് നീട്ടുക്കൊണ്ടുള്ള നിങ്ങളുടെ തീരുമാനം എന്തെങ്കിലും വെളിപാടിനെ തുടര്‍ന്ന് ചെയ്തതാണോ? അല്ലെങ്കില്‍ നിങ്ങള്‍ പെട്ടെന്ന് മതേതരനായി മാറിയോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്’, എന്നായിരുന്നു കോഷ്യാരി കത്തില്‍ ചോദിച്ചത്.
ബാറുകളും റെസ്റ്റോറന്റുകളും തുറന്ന സര്‍ക്കാര്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കാത്തത് വിരോധാഭാസമാണെന്നും ഭഗത് സിങ് കോഷ്യാരി കത്തില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക