തിരുവനന്തപുരം :മലയിൻകീഴ് സ്വദേശി അനിൽ കുമാറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. വലിയതുറ സ്വദേശിയും അനിൽ കുമാറിന്റെ സുഹൃത്തുമായ വിവിൻ വിജയനാണ് പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്ച റോഡരികിൽ അവശനിലയിൽ കാണപ്പെട്ട പേയാട് അഞ്ചു ഭവനിൽ അനിൽ കുമാറിനെ പൊലീസ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സയിലിരിക്കെ രാത്രിയോടെ മരണപ്പെട്ടു.
പോസ്റ്റ്മോർട്ടം പരിശോധനയിൽ ആണ് കൊലപാതകമെന്ന് തെളിഞ്ഞത്. തിരുവന്തപുരം റുറൽ ഷാഡോ പൊലീസിലെ നെടുമങ്ങാട് ടീമും മലയിൻകീഴ് പൊലീസും നടത്തിയ അന്വേഷണത്തിൽ ആണ് വലിയതുറ സ്വദേശി വിവിൻ വിജയൻ പിടിയിലായത്.
തൊഴിൽ സ്ഥലത്തെ തർക്കവും തട്ടുകട നടത്തുന്ന പ്രതിയുടെ അമ്മയെ കളിയാക്കുന്നതിലുള്ള വിരോധവും കാരണം ചൊവ്വാഴ്ച രാത്രി 7 മണിയോടെ അനിൽ കുമാറിനെ പ്രതി തന്ത്രപരമായി വീട്ടിൽ നിന്നും വിളിച്ചിറക്കി നിർമാണം നടക്കുന്ന കെട്ടിടത്തിൽ എത്തിച്ചു മാരകമായി മർദ്ദിച്ച് മുറിവേൽപ്പിക്കുകയും തുടർന്ന് അബോധാവസ്ഥയിലായ അനിലിനെ അവിടെ ഉപേക്ഷിച്ചു മടങ്ങി എന്നാണ് പൊലീസ് വിശദീകരണം.
പിറ്റേ ദിവസം അനിൽ കുമാർ മരണപ്പെട്ടതറിഞ്ഞ് ഫോൺ ഓഫാക്കി ഒളിവിൽ പോയ പ്രതി പല സ്ഥലങ്ങളിലും മാറി മാറി സഞ്ചരിച്ചു. തമിഴ് നാട്ടിലേക്ക് രക്ഷപ്പെടുന്നതിനായ് പണം സംഘടിപ്പിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു.
പ്രതിയുടെ അനുജനെ വിളിക്കുന്നുണ്ടെന്നു മനസ്സിലാക്കി സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ തന്ത്രപരമായ നീക്കത്തിൽ ആണ് പ്രതി അറസ്റ്റിൽ ആയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക