തൃശൂർ : റിമാൻഡ് പ്രതികളെ കോവിഡ് നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന അമ്പിളിക്കല ഹോസ്റ്റലിൽ കഞ്ചാവ് കേസ് പ്രതി കൊല്ലപ്പെട്ട സംഭവത്തിൽ 6 ജയിൽ ജീവനക്കാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
ഡപ്യൂട്ടി പ്രിസൺ ഓഫിസർമാരായ കലവൂർ മഠത്തിപ്പറമ്പിൽ എം.എസ്. അരുൺ (35), പാലക്കാട് കൊല്ലങ്കോട് വ്യാപാരിച്ചെള്ള വീട്ടിൽ വി.എസ്. സുഭാഷ് (24), അസിസ്റ്റന്റ് പ്രിസൺ ഓഫിസർമാരായ എറണാകുളം ഞാറയ്ക്കൽ തുമ്പപ്പറമ്പിൽ ടി.വി. വിവേക് (30), ചെറായി മുരിക്കപ്പറമ്പിൽ എം.ആർ. രമേഷ് (33), കോട്ടയം ചെമ്പ് നടുവത്തേഴത്ത് പ്രതീഷ് (32), അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് തിരുവനന്തപുരം ഇളമ്പ പുതുവൽവിള അതുൽ (27) എന്നിവരാണ് അറസ്റ്റിലായത്.
എല്ലാവർക്കുമെതിരെ കൊലക്കുറ്റം ചുമത്തി. വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.6 പേരെയും ജയിൽ ഡിജിപി ഋഷിരാജ് സിങ് നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു.
മേൽനോട്ടപ്പിഴവിന് വിയ്യൂർ ജില്ലാ ജയിൽ സൂപ്രണ്ട് രാജു ഏബ്രഹാം, അസിസ്റ്റന്റ് പ്രിസൺ ഓഫിസർ റിജു എന്നിവരും നേരത്തേ സസ്പെൻഷനിലായിരുന്നു.മർദനവിവരം വാർത്തയായതോടെ ഡിജിപി അമ്പിളിക്കല കേന്ദ്രം അടച്ചുപൂട്ടി ജയിൽ വളപ്പിനുള്ളിൽത്തന്നെ വേറെ നിരീക്ഷണ കേന്ദ്രം തുറന്നു.
തിരിച്ചറിയൽ പരേഡ് ഉണ്ടാവുമെന്നതിനാൽ മുഖം മറച്ചാണ് പ്രതികളെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക