കാസര്‍കോട്: ചന്ദ്രഗിരി സംസ്ഥാന പാതയോരത്ത് ആരുടെയും ശ്രദ്ധയില്‍ പെടാതെ പോയിരുന്ന പഴകിയ ഒരു കെട്ടിടം മാത്രമായിരുന്നു ബേക്കല്‍ പൊലിസ് സ്റ്റേഷന്. എന്നാൽ ഇന്ന് അതുവഴി കടന്നുപോകുന്ന രാത്രിയാത്രക്കാർക്ക് ദൃശ്യവിരുന്നെന്നോണം ദീപാലംകൃതമായ ഒരു കെട്ടിടമായി അത് മാറിക്കഴിഞ്ഞു.
ഒരു പൊലിസ് സ്റ്റേഷന് ഇങ്ങനെയൊക്കെ ആവണോ എന്ന് ചോദിച്ചാല്‍ സ്റ്റേഷന് ഹൗസ് ഓഫിസര്‍ സി.ഐ അനിലിന്റെ മറുപടി ‘ആയാലെന്താ? എന്നും പഴയപോലെയാവണമെന്നുണ്ടോ?’ എന്നാണ്. മുൻപ് മഴവന്നാല്‍ മുറ്റം നിറയെ ചെളികെട്ടിനിന്നിടം. പരാതിക്കാര്‍ വന്നാല്‍ ഇരിക്കാനിടമില്ല. പൊലിസുകാര്‍ക്ക് താമസിക്കാന്‍ സ്ഥലമില്ല, ഏതുപാതിരാത്രിയിലും ജോലി കഴിഞ്ഞാല്‍ വാടകക്ക് വണ്ടി വിളിച്ച് നാട്ടിലെത്തേണ്ട അവസ്ഥ.
എന്നാൽ ഇപ്പോൾ ഈ അവസ്ഥകളെല്ലാം മാറി. പരാതിക്കാർക്ക് ഇരിപ്പിടവും അവരെ സഹായിക്കാൻ മാന്യമായി പെരുമാറുന്ന റിസപ്ഷന് ഉണ്ട്. പച്ച പരവതാനിയും പൂര്‍ണകായ ഗാന്ധി പ്രതിമയുമുണ്ട്. സംസ്ഥാനത്തെ പത്ത് പൊലിസ് സ്റ്റേഷനുകള്‍ക്ക് പത്ത് ലക്ഷം വീതം നല്കി നവീകരിക്കാനുള്ള തീരുമാനാം ഉണ്ടായിരുന്നു. ബേക്കല്‍ സ്റ്റേഷന് സന്ദര്‍ശിച്ച ജില്ലാ പൊലിസ് മേധാവി ഡി.ശില്പ സ്റ്റേഷന് ചുറ്റുപാട് കണ്ടപ്പോഴാണ് ആ പത്തില്‍ ഒന്ന് ബേക്കല്‍ ആയാല്‍ എന്താണ് എന്ന് തോന്നിയത്.
അന്നത്തെ സി.ഐ നിസാമിനോട് സ്വന്തം മനോധര്‍മ്മവും ചേര്‍ത്ത് ചെയ്യാമോ എന്ന് ചോദിക്കുകയും അവർ ഇത് ഏറ്റെടുക്കുകയുമായിട്ടിരുന്നു. ഇന്റർലോക്ക്, പച്ച പരവതാനി വിരിക്കല്‍, പൂന്തോട്ടം എന്നിവ സ്റ്റേഷന് ഇടപെട്ട് നടത്തിച്ചു. ഭിന്നശേഷിക്കാര്‍ക്ക് കടന്നു വരാനുള്ള സൗകര്യം ഒരുക്കി. മൊത്തത്തില്‍ പരമ്പരാഗത പൊലിസ് സ്റ്റേഷന് സങ്കല്പം പൊളിച്ചടുക്കുകയാണ് ബേക്കല്‍ സ്റ്റേഷന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക