ഇരവിപുരം: മയക്കു മരുന്ന് കടത്തുന്നതിനായി സ്കൂട്ടർ യാത്രക്കാരെ തടഞ്ഞു നിർത്തി ആക്രമിക്കുകയും അവരുടെ കൈയ്യിലുള്ള പണം കൊള്ളയടിച്ച ശേഷം സ്കൂട്ടറുമായി കടക്കുന്ന മൂന്നംഗസംഘത്തെ ഇരവിപുരം പൊലീസ് സാഹസികമായി പിടികൂടി.
പിടികൂടിയവരിൽ ഒരാൾ കാസർകോട് ബേക്കൽ സ്റ്റേഷൻ പരിധിയിൽ നടന്ന ഒരു ബലാൽസംഗ കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയാണ്.
നിരവധി കേസുകളിൽ പ്രതിയായ വടക്കേ വിള പാട്ടത്തിൽ കാവ്നഗർ 130 സി.ആർ. ലാൽ വീട്ടിൽ റൊണാൾഡ് എന്നു വിളിക്കുന്ന മനു (28) വടക്കേവിള പാട്ടത്തിൽ കിഴക്കതിൽ ആദിത്യനഗർ 259 വയലിൽ പുത്തൻവീട്ടിൽ വിഷ്ണു (23), പട്ടത്താനം കോവിലിന് സമീപം സുബിൻ ഭവനിൽ സുധി (20) എന്നിവരാണ് പിടിയിലായത്. ഇവരിൽ വിഷ്ണുവിനെതിരെയാണ് കാസർകോട് ബേക്കൽ സ്റ്റേഷനിൽ കേസുള്ളത്.
തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ പാട്ടത്തിൽ കാവിനടുത്തു തമ്പുരാൻ മുക്കിൽ വച്ച് സ്കൂട്ടറിൽ വരികയായിരുന്ന വടക്കേവിള അനിൽ നിവാസിൽ അനീഷ് (25)നെ പ്രതികൾ തടഞ്ഞു നിർത്തി ഭീഷണി പെടുത്തുകയും കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ആക്രമിച്ച ശേഷം സ്കൂട്ടറുമായി പ്രതികൾ കടക്കുകയായിരുന്നു.
സ്കൂട്ടർ യാത്രക്കാരനെ ആക്രമിച്ച ശേഷം മൂന്നംഗ സംഘം സ്കൂട്ടറുമായി കടന്നതായി പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മീഷണർ റ്റി. നാരായണൻ, എ. സി. പി. പ്രദീപ് കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ ഇരവിപുരം പൊലീസ് പ്രദേശമാകെ വളയുകയും സ്കൂട്ടറിൽ രക്ഷപ്പെട്ട മൂവർ സംഘത്തിനായി തിരച്ചിൽ ഊർജിതമാക്കുകയും ചെയ്തതോടെ സഞ്ചാരി മുക്കിനടുത്ത് ആളൊഴിഞ്ഞ സ്ഥലത്തു വച്ച് സ്കൂട്ടർ നശിപ്പിച്ച ശേഷം പ്രതികൾ ആട്ടോയിൽ കയറി രക്ഷപെടവെ പാട്ടത്തിൽ കാവിൽ വച്ച് ഇരവിപുരം പൊലീസ് പിന്തുടർന്ന് സാഹസികമായി പ്രതികളെ പിടികൂടുകയായിരുന്നു.
കൈയ്യിലുണ്ടായിരുന്ന വെട്ടുകത്തിയും ആയുധങ്ങളും കാട്ടി പൊലീസിനെ വിരട്ടി ഓടിക്കാൻ ശ്രമിച്ചെങ്കിലും മൂന്നു പെരേയും ആയുധങ്ങളുമായി പൊലീസ് പിടികൂടുകയായിരുന്നു. സഞ്ചാരിമുക്ക് പോത്തുവയൽ ഭാഗത്തുനിന്നാണ് തട്ടിയെടുത്ത സ്കൂട്ടർ പൊലീസ് കണ്ടെടുത്തത്.
അടിവസ്ത്രത്തിനുള്ളിൽ എപ്പോഴും ആയുധം കൊണ്ടു നടക്കുന്ന മനു റൊണാൾഡിന്റെ പേരിൽ വധശ്രമം, പിടിച്ചുപറി, കഞ്ചാവ്, പോക്സോ തുടങ്ങി നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക