കോഴിക്കോട്: വയോജന പുനരധിവാസ കേന്ദ്രത്തിന്റെ മറവില്‍ അന്തേവാസിയെ വിവിധയിടങ്ങളില്‍ താമസിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍.
ഫറോഖ് സ്വദേശിനിയുടെ പരാതിയിലാണ് കോഴിക്കോട് വെള്ളന്നൂരിലെ പുനരധിവാസ കേന്ദ്രത്തിലെ മാനേജരായ യാസിര്‍ അരാഫത്ത് കുന്ദമംഗലം പൊലീസിന്റെ പിടിയിലായത്. സ്ഥാപനം നടത്തിപ്പുകാരനുള്പ്പെടെയുള്ള മുഖ്യപ്രതികള്‍ ഒളിവിലാണ്.
വെള്ളിമാട്കുന്നിലെ സര്‍ക്കാര്‍ പുനരധിവാസ കേന്ദ്രത്തില്‍ നിന്നാണ് എഴുപത്തി എട്ടുകാരിയായ ഫറോഖ് സ്വദേശിനി വെള്ളന്നൂരിലെത്തുന്നത്. വെള്ളന്നൂരിലെ അഗതിമന്ദിരം നടത്തിപ്പുകാര്‍ മുന്‍കൈയ്യെടുത്ത് വയോധികയെ ഇവിടെ എത്തിക്കുകയായിരുന്നു. പിന്നീട് പൂവാട്ട് പറമ്പിലും, വെള്ളന്നൂരിലെയും വാടക കെട്ടിടത്തില്‍ താമസിപ്പിച്ചു.
ഈസമയത്താണ് ജീവനക്കാരനായ യാസിര്‍ അരാഫത്ത് എട്ട് പവനിലധികം സ്വര്‍ണവും പന്ത്രണ്ടായിരത്തിലധികം രൂപയും തട്ടിയത്. വെള്ളന്നൂരിലെ കേന്ദ്രത്തില്‍ നിന്ന് കാണാതായ മറ്റൊരു അന്തേവാസിക്കായുള്ള അന്വേഷണത്തിനിടെയാണ് പൊലീസിനോട് വയോധിക കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. പിന്നാലെ അംഗീകാരമില്ലാത്ത സ്ഥാപനം പൂട്ടി.
അന്തേവാസികളെ സര്‍ക്കാര്‍ സര്‍ക്കാര്‍ നിയന്ത്രിത ഇടങ്ങളിലേക്ക് മാറ്റുകയായിരുന്നു. വയോധികയുടെ ബാങ്ക് രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പുനരധിവാസ കേന്ദ്രം നടത്തിപ്പുകാരില്‍ പ്രധാനിയുടെ അക്കൗണ്ടിലേക്കും കൂടിയ അളവില്‍ പണമെത്തിയിരുന്നതായി തെളിഞ്ഞു.
മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വയോധിക ഇല്ലാക്കഥകള്‍ പറയുന്നുവെന്നാണ് നടത്തിപ്പുകാരുടെ നിലപാട്. എന്നാല്‍ സ്ഥാപന നടത്തിപ്പില്‍ കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് പൊലീസും പറയുന്നു.
യാസിര്‍ പണയം വച്ച യുവതിയുടെ സ്വര്‍ണം പൂവാട്ട് പറമ്പിലെ സ്വകാര്യ ബാങ്കില്‍ നിന്ന് കണ്ടെടുത്തു. മൂന്ന് അന്തേവാസികള്‍ സമാനമായ മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യം കുന്ദമംഗലം സി.ഐയുടെ നേതൃത്വത്തില്‍ വിശദമായി അന്വേഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക