അന്തരിച്ച ഡീഗോ മറഡോണക്കായി ലോകമറിയുന്ന സ്മാരകം ഒരുക്കുമെന്ന് ചെമ്മണ്ണൂര്‍ ജ്വല്ലേഴ്സ് ഉടമ ബോബി ചെമ്മണ്ണൂര്‍. മാധ്യമം ഓണ്‍ലൈനോട് നടത്തിയ പ്രതികരണത്തിലാണ് ബോബി ചെമ്മണ്ണൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘അദ്ദേഹത്തിന്റെ ഓര്‍മക്കായി ലോകം അറിയപ്പെടുന്ന രീതിയില്‍, ലോകം അവിടെ വരുന്ന രീതിയില്‍ മ്യൂസിയമോ മറ്റോ നിര്‍മിക്കാനാണ് ആഗ്രഹം.’ ബോബി പറഞ്ഞു.
ബോബി ചെമ്മണ്ണൂരിന്റെ ചെമ്മണ്ണൂര്‍ ജ്വല്ലേഴ്സിന്റെ ഉദ്ഘാടനത്തിനായാണ് മറഡോണ 2012ല്‍ ആദ്യമായി കേരളത്തിലെത്തിയത്. അന്ന് തടിച്ചുകൂടിയ മലയാളി ആരാധകര്ക്കാപ്പമായിരുന്നു മറഡോണയുടെ 52ാം ജന്മദിനാഘോഷം.
മറഡോണയുടെ ദുഖത്തില്‍ അതീവ ദുഖിതനാണെന്ന് പറഞ്ഞ ബോബി ചെമ്മണ്ണൂര്‍ മറഡോണ തനിക്ക് കളിക്കാരന് മാത്രമല്ല, ഉറ്റസുഹൃത്ത് കൂടിയാണെന്ന് പറഞ്ഞു.
‘മറഡോണയുടെ മരണത്തില്‍ അതീവ ദുഖിതനാണ്, മറഡോണ എന്നെ സംബന്ധിച്ച് കളിക്കാരന് മാത്രമല്ല, ഉറ്റസുഹൃത്ത് കൂടിയാണ്, സ്വപ്നം പോലും കാണാന്‍ പറ്റാത്ത ബന്ധമായിരുന്നു, ദുബൈയില്‍ വെച്ച് കണ്ടപ്പോള്‍ ഫോട്ടോ എടുക്കുക എന്നത് മാത്രമായിരുന്നു ഉദ്ദേശം.
സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഞങ്ങളുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് കാണിച്ചുകൊടുത്തു, പുള്ളി സംതൃപ്തനായി എന്നെ കെട്ടിപ്പിടിച്ചു, കൂടെയുണ്ടാവുമെന്ന് ഉറപ്പ് നല്കി. അതുവരെ മദര്‍ തെരേസയുടെ മാത്രം ആരാധകനായിരുന്നു ഞാന്‍. ആ കൂടിക്കാഴ്ചക്ക് ശേഷമാണ് ആരാധകന് എന്നതിലുപരി മറഡോണയുടെ ഏറ്റവും നല്ല സുഹൃത്താകുക എന്ന ആഗ്രഹം ഉടലെടുത്തത്.’ ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക