കുത്തനെ കുതിച്ചുയർന്ന സ്വർണ വില കൂപ്പുകുത്തുന്നു. ഓഗസ്റ്റിൽ പവന് 42,000 രൂപ വരെയെത്തിയിരുന്നു. നാലുമാസമായി സ്വർണത്തിന് പതിയെ വിലയിടിയുകയാണ്. ശനിയാഴ്ച 360 രൂപ കുറഞ്ഞ് പവന് 36,000 രൂപയായി.
4,500 രൂപയാണ് ഗ്രാമിന് വില. ചൊവ്വാഴ്ച പവന് 720 രൂപയും ബുധനാഴ്ച 480 രൂപയും വെള്ളിയാഴ്ച 120 രൂപയും കുറഞ്ഞിരുന്നു. ഓഗസ്റ്റ് പത്തിന് ശേഷമാണ് സ്വർണ വിലയിൽ കുറവ് വരാൻ തുടങ്ങിയത്. പിന്നീട് കൂടിയും കുറഞ്ഞും നിൽക്കുകയായിരുന്നു.
4 മാസത്തിനുള്ളില്‍ പവന് 6,000 രൂപയുടെ ഇടിവാണുണ്ടായത്. ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ വിലയിൽ ഇടിവുണ്ടാക്കിയത്. ആഗോള വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) 24 കാരറ്റ് സ്വര്‍ണത്തിന് 1,800 ഡോളറോളം നിലവാരത്തിലെത്തി.
അമേരിക്കന്‍ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ രാഷ്ട്രീയ അനിശ്ചിതത്വം മാറിയതും കമ്പനികളുടെ കോവിഡ് വാക്സീന് പരീക്ഷണം 95 ശതമാനം വരെ ഫലപ്രദമാണെന്ന് കണ്ടെത്തിയതുമാണ് വിപണിയെ സ്വാധീനിച്ചത്.
ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ജൂലൈ ആയപ്പോഴേക്കും 7 മാസം കൊണ്ടു 11,000 രൂപ കൂടി 40,000ത്തിലെത്തി. ജൂലൈ 21 മുതൽ 11 ദിവസം കൊണ്ടു 3240 രൂപ കൂടി.
സ്വർണവില പവന് 20,000 രൂപയായത് 2011 ഓഗസ്റ്റിലാണ്. 30,000 ആയത് 9 വർഷം കഴിഞ്ഞ് ഇക്കൊല്ലം ജനുവരി എട്ടിനാണ്. എന്നാൽ അടുത്ത 10,000 രൂപ വർധനയ്ക്കു വേണ്ടിവന്നത് വെറും 7 മാസം മാത്രമാണ്. ജൂലൈ 30നായിരുന്നു ആദ്യമായി സ്വർണവില 40,000 രൂപയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക