തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരയായ സ്ത്രീകള്‍ കടന്ന് പോകുന്ന തീവ്ര മാനസിക സംഘര്‍ഷങ്ങളെ കുറിച്ച് എത്ര പേര്‍ക്ക് അറിയാം, അവരുടെ മനസും ക്രൂരമായി ആക്രമിക്കപ്പെടുകയാണ് എന്ന്. കളങ്കിതയല്ലെന്ന ആത്മവിശ്വാസത്തോടെ അവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ഒപ്പം നില്‍ക്കേണ്ട സമൂഹം അവളെ കുറ്റക്കാരിയായി മുദ്രകുത്തുക കൂടി ചെയ്താല്‍ എന്തായിരിക്കും അവസ്ഥ.
ഒരുമുഴം കയറില്‍ എല്ലാം അവസാനിപ്പിക്കും. അങ്ങനെ ജീവിതം അവസാനിപ്പിക്കാന്‍ തന്നെ ഈ പെണ്‍കുട്ടിയും തീരുമാനിച്ചു. അടച്ചിട്ട മുറിയില്‍ അവള് മരണത്തെ ഒരുമുഴം കയറിലൂടെ തെരഞ്ഞെടുക്കുകയായിരുന്നു. പക്ഷേ ആശുപത്രി അധികൃതരുടെ സമയോചിതമായ ഇടപെടല്‍ ഒന്ന് കൊണ്ട് മാത്രം ജീവന് തിരിച്ചു കിട്ടി.
അന്നവള്‍ ഒരു ദൃഢപ്രതിജ്ഞയെടുത്തു. കുറ്റക്കാരിയല്ലാത്ത താന്‍ എന്തിന് സ്വയം ഇല്ലാതാകണം, ഈ സമൂഹത്തിന് മുന്നില്‍ ജീവിച്ചു കാണിച്ചുകൊടുക്കണം. തോറ്റുപിന്മാറില്ലെന്ന ഉറപ്പില്‍ അവള് ആശുപത്രി വിട്ടു. അമ്മയ്ക്കും സഹോദരങ്ങള്‍ക്കും വൃദ്ധനായ മുത്തച്ഛനുമൊപ്പമാണ് ഇപ്പോള്‍ താമസം. ഇന്നവള്‍ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ തലയുയര്‍ത്തി തന്നെ നടക്കുന്നു…
പത്തനംതിട്ടിയില്‍ ആംബുലന്‍സില്‍ പീഡനത്തിനിരയായ ആ പത്തൊമ്പതുകാരി പെണ്‍കുട്ടി വീണ്ടും ജീവിച്ചുതുടങ്ങുകയാണ്. നൊന്തുനീറിയ മനസുമായി ദിവസങ്ങള്‍ കഴിച്ചു കൂട്ടിയതെല്ലാം അവള് ഒരു ദുസ്വപ്നം പോലെ മറക്കാന്‍ തുടങ്ങിയിരിക്കുന്നു. നഷ്ടപ്പെട്ടതെല്ലാം ഓരോന്നായി തിരിച്ചുപിടിക്കണം. ഒരു പോരാളിയുടെ മനസാണ് ഇന്നവള്‍ക്ക്. എനിക്ക് സംഭവിച്ചത് ഇനിയൊരു പെണ്‍കുട്ടിയുടെയും ജീവിതത്തില്‍ ആവര്‍ത്തിക്കപ്പെടരുത് എന്നവള്‍ ഉറച്ച ശബ്ദത്തില്‍ അവള് പറയുന്നു.
പഴയതുപോലെ നാട്ടുകാരോട് സൗഹൃദം പുതുക്കി സാധനങ്ങള്‍ വാങ്ങാന്‍ അവള് തന്നെ കടയില്‍ പോകും. വയലിന് ക്ലാസിനും കമ്പ്യൂട്ടര്‍ ക്ലാസിനും ഡ്രൈവിങ്ങിനും പോകുന്നു. ഇതിനെല്ലാം പുറമെ കളരി പഠിക്കാനും ചേര്‍ന്നു. എഴുതാന്‍ പറ്റാതെ പോയ മിലിട്ടറി, പോലീസ് ടെസ്റ്റ് അടുത്തവര്‍ഷം എഴുതിയെടുക്കണമെന്നാണ് അടുത്തലക്ഷ്യം. ആംബുലന്‍സിലുണ്ടായ സംഭവത്തോടെ തനിക്ക് കുറേ തിരിച്ചറിവുകള്‍ ഉണ്ടായതായി പത്തൊമ്പതുകാരി പറഞ്ഞു.
അന്നത്തെ സംഭവത്തെക്കുറിച്ച് പത്തൊമ്പതുകാരി പറയുമ്പോള്‍ ആംബുലന്‍സിലെ പീഡനത്തെക്കാളും അവള് അനുഭവിച്ചത് അതിനുശേഷം നടന്ന സംഭവവികാസങ്ങളാണെന്ന് വ്യക്തം. തെളിവെടുപ്പിന്റെ ഭാഗമായ ശാരീരിക പരിശോധനയായിരുന്നു ഏറ്റവും വേദനിപ്പിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. അന്ന് നടന്ന സംഭവങ്ങള്‍ അവള് പറഞ്ഞതിങ്ങനെ:’നടന്ന കാര്യങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചു പറയേണ്ടി വന്നു. ദേഹപരിശോധനയ്ക്ക് വഴങ്ങാനുള്ള മാനസികാവസ്ഥ ആയിരുന്നില്ല. അതിനും കേട്ടു ഒരുപാട് പഴി. ശരീരം അനക്കാന്‍ വയ്യാത്ത അവസ്ഥയില്‍ തുടരെ അപമാനിക്കപ്പെടുന്നപോലെ എനിക്കു തോന്നി. ഒപ്പമുണ്ടായിരുന്ന പോലീസുകാരിപോലും എന്നെ വഴക്കു പറഞ്ഞു. പരിശോധനയ്ക്ക് തയാറാകാന്‍ വേണ്ടി അവര്‍ ബലം പ്രയോഗിച്ചു. ഒടുവില്‍ ഏതോ ഒരു പോലീസുദ്യോഗസ്ഥന് എന്നെ ഫോണില്‍ വിളിച്ചു. അദ്ദേഹം കരുതലോടെയാണ് സംസാരിച്ചത്. മോളേ, കേസ് നിലനില്ക്കണമെങ്കില് തെളിവ് വേണം. അതിന് ഇതേയുള്ളൂ വഴി എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഞാനതിന് തയാറായി.
അതിനിടെ വാര്‍ത്ത പുറത്തെല്ലാമറിഞ്ഞു. പലരും സംശയത്തോടെ എന്റെ നേരെ വിരല്‍ ചൂണ്ടി. എന്തുവന്നാലും ഒപ്പം കാണുമെന്ന് വിചാരിച്ചവര്‍പോലും കൈയൊഴിഞ്ഞതോടെ ഞാന്‍ തളര്‍ന്നു. പീഡിപ്പിച്ചവനെ എനിക്ക് മുമ്പേ അറിയാമായിരുന്നെന്നും ഞാനും അയാളും തമ്മില്‍ അടുപ്പത്തില്‍ ആയിരുന്നെന്നുമൊക്കെ ആരൊക്കെയോ കഥകള്‍ പ്രചരിപ്പിച്ചു. ഇതേകാര്യം പറഞ്ഞ് അയാളുടെ പാര്‍ട്ടിക്കാരെന്ന് സ്വയം പരിചയപ്പെടുത്തി ചിലര്‍ വിളിച്ചുകൊണ്ടേയിരുന്നു.കേസ് കോടതിയില്‍ എത്തിയപ്പോള്‍ അയാളുടെ വക്കീല്‍ എന്നെ കോടതി മുറിയില്‍ വെച്ച് പലതും പറഞ്ഞ് അപമാനിച്ചു. വിസ്താരക്കൂട്ടില്‍ കയറ്റി നിര്‍ത്തി അയാളെന്നെപ്പറ്റി ഇല്ലാക്കഥകള്‍ പറഞ്ഞപ്പോള്‍ എനിക്ക് സഹിക്കാനായില്ല. എന്നെ ഒറ്റപ്പെടുത്തിയ, കുറ്റപ്പെടുത്തിയ എല്ലാവരുടെയും മുഖം ഞാനയാളില്‍ കണ്ടു. ഞാനയളോട് കോടതി മുറിയില്‍ വെച്ചു തന്നെ കയര്‍ത്തു സംസാരിച്ചു. ‘ഞാനൊരു തെറ്റും ചെയ്തിട്ടില്ല. തെറ്റ് ചെയ്തവര്‍ക്കാണ് കുറ്റബോധം തോന്നേണ്ടത്.’പെണ്‍കുട്ടി പറഞ്ഞുനിര്‍ത്തി. അവളുടെ കണ്ണുകളില്‍ ഒരു തീയുണ്ട്. ഉയര്‍ത്തെഴുന്നേറ്റ് സമൂഹത്തിനുമുന്നില്‍ അന്തസായി ജീവിക്കാനുള്ള തീ. അവള് നേടും….. ചങ്കുറപ്പോടെ തന്നെ ഈ സമൂഹത്തില്‍ തന്നെ ജീവിച്ചുകാണിക്കുകയും ചെയ്യുമെന്നുറപ്പ്. ഗൃഹലക്ഷ്മിക്കു നൽകിയ അഭിമുഖത്തിലാണ് യുവതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക