ഹൈദരാബാദിനെ രാജവാഴ്ചയില്‍നിന്ന് ജനാധിപത്യത്തിലേക്കും അഴിമതിയിൽനിന്ന് സുതാര്യതയിലേക്കും എത്തിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ഞായറാഴ്ച വമ്പൻ റോഡ്ഷോയ്ക്കു ശേഷം ഹൈദരാബാദിൽ പാർട്ടി പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അമിത് ഷാ. അടുത്ത ആഴ്ചയാണ് ഹൈദരാബാദിൽ മുനിസിപ്പൽ തിരഞ്ഞെടുപ്പ്.
ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) ക്കെതിരെ രൂക്ഷവിമർശനമുയർത്തിയാണ് ഹൈദരാബാദിൽ അമിത് ഷായുടെ പ്രചാരണം. ഭരണകക്ഷിക്ക് അസദുദ്ദീൻ ഒവൈസിയുമായും അദ്ദേഹത്തിന്റെ എഐഎംഐഎം പാർട്ടിയുമായും ‘രഹസ്യ സൗഹൃദം’ ഉള്ളതായി അമിത് ഷാ ആരോപിച്ചു. ഹൈദരാബാദിനെ നവാബ്–നൈസാം ഭരണത്തില്‍നിന്ന് മോചിപ്പിക്കുകയെന്ന പ്രഖ്യാപനവുമായാണു ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഞങ്ങള്‍ ഹൈദരാബാദിനെയും തെലങ്കാനയെയും രാജവാഴ്ചയിൽനിന്നു ജനാധിപത്യത്തിലേക്ക് എത്തിക്കും. അഴിമതിയിൽനിന്നു സുതാര്യതയിലേക്കു കൊണ്ടുപോകും. എല്ലാവർക്കും തുല്യ അലസരം ലഭിക്കും.
രണ്ടാംകിട പൗരന്മാരായി ആരും ഉണ്ടാകില്ല– അമിത് ഷാ പ്രഖ്യാപിച്ചു. ഒവൈസിയുമായുള്ള സൗഹൃദം എന്തുകൊണ്ടു രഹസ്യമാക്കുന്നുവെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനോടു ചോദിക്കുക. എഐഎംഐഎമ്മുമായി നിങ്ങൾ കരാറുണ്ടാക്കുന്നതിൽ ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. എന്നാലും എന്തിനാണു ‘രഹസ്യ കരാറുകളുണ്ടാക്കുന്നത്?’– അമിത് ഷാ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക