സിഡ്നി: ഓസ്ട്രേലിയയില്‍ പാമ്പ് കടിയേറ്റ് 78കാരന് മരിച്ചു. 1.4 മീറ്റര്‍ നീളമുള്ള ടൈഗര്‍ സ്നേക്ക് ഇനത്തില്‍പ്പെട്ട പാമ്പാണ് കടിച്ചത്. വലതു കൈ മുതല്‍ കഴുത്തുവരെ വരിഞ്ഞുമുറുക്കിയ ശേഷമായിരുന്നു ആക്രമണം.
ഓസ്ട്രേലിയയിലെ ദ്വീപായ ടാസ്മാനിയയിലാണ് സംഭവം. കൈയിലും തുടയിലുമേറ്റ കടിയാണ് മരണ കാരണം. പാമ്പ് 78കാരനെ ചുറ്റിവരിയുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടക്കത്തില്‍ 78കാരനായ വിന്‍സ്റ്റണ്‍ വില്യം ഫിഷിന് ബോധം ഉണ്ടായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടു ദിവസത്തിനകം മരണം സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിഷമേറ്റ് ഒന്നിലധികം അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതാണ് മരണത്തിന് കാരണം.
കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പട്ടിയാണ് അപായസൂചന ആദ്യം നല്‍കിയത്. അപ്പോഴേക്കും വലതുകൈയില്‍ പാമ്പ് ചുറ്റിയിരുന്നു. കടിയേല്‍ക്കാതിരിക്കാന്‍ പാമ്പിന്റെ തല പിടിച്ചിരിക്കുന്ന നിലയിലാണ് 78കാരനെ അയല്‍വാസി കണ്ടത്.
തുടര്‍ന്ന് പാമ്പ് കഴുത്തുവരെ വരിഞ്ഞുമുറുക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അയല്‍വാസി കത്തിയെടുത്ത് പാമ്പിന്റെ തല അറുത്തുമാറ്റിയെങ്കിലും 78കാരന്റെ ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക