തിരുവനന്തപുരം: വർധിച്ചു വരുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ മാറ്റങ്ങൾക്കൊരുങ്ങി കെഎസ്ആർടിസി. ഇതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളില്‍ ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നാളെ മുതൽ നടപ്പിലാക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. വൈറ്റില കെഎസ്ആര്‍ടിസി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സര്‍ക്കാര്‍ ധനസഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച് പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തുടര്‍ച്ചയായുള്ള അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുക ലക്ഷ്യമിട്ടാണ് ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നടപ്പില്‍ വരുത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്. ദീര്‍ഘദൂര സര്‍വീസുകളില്‍ ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നാളെ മുതല്‍ ആരംഭിക്കും. ബംഗളൂരുവിലേയ്ക്കും വടക്കന്‍ കേരളത്തിലേയ്ക്കുമുള്ള സര്‍വീസുകളിലാണ് ഇത് നടപ്പാക്കുക.
അതേസമയം, അപകടത്തിനിരയായവര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച് പ്രഖ്യാപിക്കും. പരുക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. മരണപ്പെട്ടയാളുടെ കുടുംബത്തിന് ഇന്‍ഷുറന്‍സ് അഡ്വാന്‍സ് നല്കാന് ആവശ്യപ്പെടും. അതിനിടെ ദീര്‍ഘദൂര സര്‍വീസുകളില്‍ കണ്ടക്ടര്‍ കം ഡ്രൈവര്‍ സംവിധാനമാണ് നേരത്തെ ഉണ്ടായിരുന്നതെന്നും അത് പുനഃസ്ഥാപിക്കണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക