കോവിഡ് വ്യാപനം തടയുന്നതിനായി മാർക്കറ്റുകൾക്കു പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഇതനുസരിച്ച്, കണ്ടെയ്ൻമെന്റ് സോണുകളിലെ മാർക്കറ്റുകൾ അടച്ചിടും.
ഇതിനു പുറത്തുള്ളവ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ. നിർദേശങ്ങൾ നടപ്പാക്കുന്നതിനായി മാർക്കറ്റ് ഓണേഴ്സ് അസോസിയേഷനുകളുമായി ആരോഗ്യ മന്ത്രാലയം ബന്ധപ്പെടും.
കോവിഡിന് അനുയോജ്യമായ പെരുമാറ്റ രീതികൾ നടപ്പിലാക്കുന്നതിനും നിരീക്ഷിക്കുന്നതിനും മാർക്കറ്റ് അസോസിയേഷനുകൾ ഉപസമിതി രൂപീകരിക്കണം.
സ്വയം നിയന്ത്രണം പരാജയപ്പെടുകയും ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്യുകയും സംഭവിച്ചാൽ, ഒന്നിടവിട്ട ദിവസങ്ങളിൽമാത്രം മാർക്കറ്റുകൾ തുറക്കുകയോ അല്ലെങ്കിൽ പൂർണമായി അടയ്ക്കുകയോ പോലുള്ള നടപടികൾ എൻഫോഴ്സ്മെന്റ് ഏജൻസികൾക്ക് ഏർപ്പെടുത്താം.
65 വയസ്സിനു മുകളിലുള്ളവർ, മറ്റ് അസുഖങ്ങളുള്ളവർ, ഗർഭിണികൾ, 10 വയസ്സിനു താഴെയുള്ള കുട്ടികൾ തുടങ്ങിയവർ വീട്ടിൽതന്നെ കഴിയണം. അത്യാവശ്യം കാര്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാവൂ.
ഹൈ റിസ്കിലുള്ള കടകളിലെ ജീവനക്കാർ അധിക മുൻകരുതലുകൾ എടുക്കണം. പൊതുജനങ്ങളുമായി നേരിട്ടു സമ്പർക്കം പുലർത്തുന്ന ജോലിയിൽനിന്നു വിട്ടുനിൽക്കണം. ശാരീരിക അകലം, മാസ്ക് ഉപയോഗം, പതിവ് ശുചിത്വം തുടങ്ങിയ കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക