പ്രക്ഷോഭത്തിന്റെ അഞ്ചാം ദിവസമായ ഇന്നലെ ഹരിയാന – ഡൽഹി അതിർത്തിയിലെ സിംഘു, തിക്രി എന്നിവിടങ്ങളിലും യുപി – ഡൽഹി അതിർത്തിയിലെ ഗാസിപ്പുരിലും ആയിരക്കണക്കിനു കർഷകർ തമ്പടിച്ചു. പഞ്ചാബിൽ നിന്ന് ഇന്നലെ നൂറുകണക്കിനു ബസുകളാണു ഡൽഹിക്കു പുറപ്പെട്ടത്.
കർഷകർ ഡൽഹിയിലേക്കു പ്രകടനമായി നീങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് അതിർത്തിയിലുടനീളം ഡൽഹി പൊലീസ് സുരക്ഷ ശക്തമാക്കി. റോഡുകൾ കുഴിച്ചും ബാരിക്കേഡുകളും കോൺക്രീറ്റ് കട്ടകളും നിരത്തിയുമാണു പ്രതിരോധം തീർത്തത്.
ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സോനിപത്ത്, റോത്തക്ക് (ഹരിയാന), ജയ്പുർ (രാജസ്ഥാൻ), ഗാസിയാബാദ് – ഹാപുർ, മഥുര (യുപി) എന്നീ 5 പാതകൾ തടയുമെന്നാണു കർഷകരുടെ മുന്നറിയിപ്പ്. മൈതാനത്തേക്കു നീങ്ങുന്നതിനു പകരം തെരുവിൽ നിന്നുള്ള വിലപേശലാണു ഫലപ്രദമെന്നാണു കർഷക സംഘടനകളുടെ വിലയിരുത്തൽ. പ്രശ്നം പരിഹരിക്കുന്നതിനു വഴി തേടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ കൂടിയാലോചനകൾ തുടരുകയാണ്.
മോദി സർക്കാർ കൊണ്ടുവന്ന കാർഷിക പരിഷ്കരണ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയ ദില്ലി ചലോ മാർച്ച് കഴിഞ്ഞ ദിവസം വലിയ സംഘർഷങ്ങൾക്ക് വഴിവെച്ചിരുന്നു. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് കർഷകർ ദില്ലി ചലോ പ്രക്ഷോഭത്തിനായി എത്തിയിരിക്കുന്നത്. ചില സംസ്ഥാനങ്ങളിലെ കർഷകർ ദില്ലിയിലെത്തുമെന്ന് സമര നേതാക്കൾ പ്രഖ്യാപിച്ചതോടെ ജന്തർ മന്തർ, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളിൽ കൂടുതൽ കേന്ദ്രസേനയേയും പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.
കര്‍ഷക പ്രതിഷേധം ഇരമ്പുമ്പോഴും ബില്ലില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രധാനമന്ത്രിയുടെ ഇന്നലത്തെ വാക്കുകള്‍. നിയമം കര്‍ഷകരുടെ സംരക്ഷണത്തിനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകരില്‍ ഭീതി നിറയ്ക്കുന്നത് രാഷ്ട്രീയം കളിക്കുന്നവരാണ്. ചിലര്‍ കര്‍ഷകരെ വഴിതെറ്റിക്കുന്നുവെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക