വിവാദ കർഷകനിയമഭേദഗതികൾ പിൻവലിക്കില്ലെന്ന ഉറച്ച നിലപാടുമായി കേന്ദ്രസർക്കാർ. അതേസമയം, നിയമഭേദഗതികളിൽ ഉള്ള പ്രശ്നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കാമെന്ന വാഗ്ദാനമാണ് കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്നത്.
ദില്ലിയിൽ കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിന്റെയും പിയൂഷ് ഗോയലിന്റെയും അധ്യക്ഷതയിൽ കർഷകസംഘടനാ നേതാക്കളുമായി നടത്തുന്ന ചർച്ചയിലാണ് കേന്ദ്രസർക്കാരിന്റെ വാഗ്ദാനം. ഇതിൽ ആരെല്ലാം വേണമെന്ന കാര്യം കർഷകസംഘടനാ നേതാക്കൾക്കും യൂണിയൻ നേതാക്കൾക്കും നിർദേശിക്കാമെന്നും കേന്ദ്രസർക്കാർ പറയുന്നു. എന്നാൽ കേന്ദ്രസർക്കാരിന്റെ ഈ നിർദേശം കർഷകസംഘടനകൾ തള്ളിക്കളഞ്ഞു.
എന്നാൽ സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്രയാദവ് അടക്കമുള്ളവരെ മാറ്റി നിർത്തിയാണ് കേന്ദ്രസർക്കാർ ചില സമരനേതാക്കളെ മാത്രം ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. ദില്ലി അതിർത്തിയിൽ ഇപ്പോഴും സമരച്ചൂട് പുകയുകയാണ്. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ബഹുഭൂരിപക്ഷം കർഷകസംഘടനകളും.
പുതിയ സമിതി രൂപീകരിക്കാമെന്നല്ലാതെ നിയമം പിൻവലിക്കില്ലെന്ന നിലപാടിൽ കേന്ദ്രസർക്കാർ ഉറച്ചുനിൽക്കുമ്പോൾ കർഷകസംഘടനകളും നിലപാട് കടുപ്പിക്കുകയാണ്. മിനിമം താങ്ങുവിലയിലും മണ്ഡികൾ വഴിയുള്ള സംഭരണത്തിലും കർഷകരുടെ ആശങ്കകൾ പരിഹരിക്കാമെന്നാണ് കേന്ദ്രസർക്കാർ വാഗ്ദാനം. എന്നാൽ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം തുടരാൻ തന്നെയാണ് കർഷകരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക