ഇന്ത്യൻ ബഹിരാകാശ സ്ഥാപനങ്ങളെ നയിക്കാൻ മേധാവി സ്ഥാനത്തേക്ക് മലയാളികൾ എത്തിയേക്കുമെന്ന റിപ്പോർട്ട്. ഇൻസ്പേസ്, ഇസ്രോ ചെയർമാൻ സ്ഥാനത്തേക്കാണ് രണ്ടു പേരെ നിയമിക്കുക. നിലവിൽ ഇസ്രോ നിർദ്ദേശിച്ച മൂന്ന് ശാസ്ത്രജ്ഞരിൽ രണ്ട് പേർ മലയാളികളാണ്.
വിഎസ്എസ്സി ഡയറക്ടർ എസ് സോമനാഥ്, യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ ഡയറക്ടർ പി. കുഞ്ഞിക്കൃഷ്ണൻ എന്നിവരാണ് മലയാളികൾ. ഇസ്രോ ഇനീഷ്യൽ സിസ്റ്റംസ് യൂണിറ്റ് ഡയറക്ടർ സാം ദയാൽ ദേവ് ആണ് മൂന്നാമത്തെ ശാസ്ത്രജ്ഞൻ. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം വൈകാതെ തന്നെ കേന്ദ്ര സർക്കാർ നടത്തിയേക്കും.
പട്ടികയിലെ മൂന്ന് പേരിൽ എസ്. സോമനാഥിനും പി. കുഞ്ഞിക്കൃഷ്ണനും തന്നെയാണ് നിലവിൽ സാധ്യത കൂടുതൽ. നിലവിലെ ഇസ്രോ ചെയർമാൻ ഡോ. കെ. ശിവന്റെ കാലാവധി അടുത്തവർഷം ജനുവരിയിൽ അവസാനിക്കും.
ഈ സാഹചര്യത്തിൽ ഒരാൾ ഇൻസ്പേസ് ചെയർമാനും മറ്റൊരാൾ ഇസ്രോ ചെയർമാൻ ആകാനുമാണ് സാധ്യത. രണ്ടു സ്ഥാനത്തേക്കും മലയാളികൾ വന്നാൽ ഇന്ത്യൻ ബഹിരാകാശ സ്ഥാപനങ്ങളെല്ലാം മലയാളികൾ നയിക്കും.
പണ്ട്, അരൂരിലെ സ്കൂൾ മുറ്റങ്ങളിലും ക്ലാസ് മുറികളിലും ശാസ്ത്രകൗതുകങ്ങൾ തിരഞ്ഞ ആ കണ്ണുകൾ ഇന്നു ഏറെ ഉയരങ്ങളിൽ എത്തിയിരിക്കുന്നു. അതെ, മലയാളി ഗവഷകനായ എസ്. സോമനാഥ് ഇസ്രോ മേധാവി വരെ ആയേക്കുമെന്ന് തന്നെയാണ് മലയാളികൾ കരുതുന്നത്.
ചന്ദ്രയാൻ 2 പദ്ധതിയിൽ നിർണായക പങ്കു വഹിച്ച വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്സി) ഡയറക്ടർ കൂടിയായ എസ്.സോമനാഥ് ആലപ്പുഴക്കാരനാണ്. തുറവൂർ വേടാംപറമ്പിൽ ശ്രീധരപ്പണിക്കർ എന്ന അധ്യാപകന്റെയും അരൂർ സ്വദേശിനി തങ്കമ്മയുടെയും മകനാണ് സോമനാഥ്.
എൻജിനീയറിങ് ബിരുദത്തിനു കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ. മാസ്റ്റേഴ്സ് ബിരുദം ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന്.1985ൽ വിഎസ്എസ്സിയിൽ ചേർന്നു. പിഎസ്എൽവി ദൗത്യങ്ങളുടെ കാലമായിരുന്നു അത്.
ചൈനയുടെ പേടകം വീണ്ടും ചന്ദ്രനിലിറങ്ങി; 1970 കൾക്ക് ശേഷം ചന്ദ്രനിൽ നിന്ന് പാറകളുമായി തിരികെ എത്തും
ആദ്യത്തെയും രണ്ടാമത്തെയും വിക്ഷേപണങ്ങളുടെ രൂപകൽപനയിൽ പങ്കാളിയായിരുന്നു.പിന്നെ ചന്ദ്രയാൻ ദൗത്യത്തിന്റെ ഭാഗമായി. ആദ്യ ദൗത്യത്തിൽ റോക്കറ്റ് രൂപകൽപന ചെയ്ത പ്രോജക്ട് ഡയറക്ടറായിരുന്നു.
ചന്ദ്രയാൻ 2ൽ റോക്കറ്റ് നിർമാണത്തിന്റെയും വിക്ഷേപണത്തിന്റെയും പ്രധാന ചുമതലകളുണ്ട്.ഇതിന്റെ ഒട്ടേറെ ഭാഗങ്ങൾ വിഎസ്എസ്സിയാണു നിർമിച്ചത്. എൻജിൻ രൂപകൽപനയും സോമനാഥിന്റെ ചുമതലയിലായിരുന്നു.അരൂർ – അരൂക്കുറ്റി റോഡിൽ പള്ളിയറക്കാവ് ക്ഷേത്രത്തിനടുത്തും പിന്നീടു തുറവൂർ വളമംഗലത്തുമായിരുന്നു സോമനാഥിന്റെ കുടുംബം താമസിച്ചിരുന്നത്. ഭാര്യ വത്സല പൂച്ചാക്കൽ സ്വദേശിനിയാണ്. തിരുവനന്തപുരത്തു ജിഎസ്ടി വകുപ്പിൽ ജോലി ചെയ്യുന്നു. മകൾ മാലിക എൻജിനീയറിങ്ങിൽ മാസ്റ്റേഴ്സിനു പഠിക്കുന്നു. മകൻ മാധവും എൻജിനീയറിങ് വിദ്യാർഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക