ദുബായ്: പ്രവാസി വീട്ടുജോലിക്കാരി മരിക്കാനിടയായത് സ്പോൺസറുടെ ശാരീരിത ആക്രമണങ്ങൾ മൂലമെന്ന് ദുബായ് പൊലീസ്.
കുളിമുറിയിൽ ബോധരഹിതയായി വീണുവെന്ന് പറഞ്ഞാണ് അറബ് സ്പോൺസർ ഏഷ്യൻ വംശജയായ യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുന്നതിന് മുൻപേ യുവതി മരിച്ചിരുന്നു.
നെഞ്ചിലേറ്റ ക്ഷതമാണ് മരണകാരണം. പോഷകാഹാരക്കുറവും യുവതിയെ അവശ നിലയിലാക്കിയിരുന്നു. 35 കിലോഗ്രാം മാത്രമായിരുന്നു ആശുപത്രിയിൽ എത്തിക്കുമ്പോൾ യുവതിയുടെ ശരീരഭാരം.
സംശയാസ്പദമായ സാഹചര്യത്തിൽ യുവതിയെ എത്തിച്ച വിവരം ആസ്പത്രി അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നുവെന്ന് ദുബായ് പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജമാൽ അൽ ജല്ലാഫ് പറഞ്ഞു. യുവതിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നു.
യുവതിയുടെ മരണകാരണം അറിയില്ലെന്നാണ് സ്പോൺസർ പോലീസിനോട് പറഞ്ഞത്. എന്നാൽ സ്പോൺസറുടെ ഭാര്യ മർദനവിവരം പോലീസിനെ അറിയിച്ചു. റിക്രൂട്ട്മെന്റ് ഓഫീസ് വഴി 20,000 ദിർഹം കൊടുത്താണ് യുവതിയെ വീട്ടുജോലിക്ക് നിർത്തിയത്.
എന്നാൽ ശാരീരിക അവശതകളെ തുടർന്ന് ഇവർക്ക് ജോലിയിൽ തുടരാനായില്ല. മറ്റൊരാളെ വീട്ടുജോലിക്ക് വിട്ടുനൽകാൻ റിക്രൂട്ട്മെന്റ് ഓഫീസിനെ സമീപിച്ചെങ്കിലും കോവിഡ് കാലമായതിനാൽ നടന്നില്ലെന്നും സ്പോൺസർ പോലീസിനോട് പറഞ്ഞു.
സ്പോൺസറുടെ ജോലിയും അതിനിടയിൽ നഷ്ടമായി. അതോടെ എപ്പോഴും വീട്ടിലുണ്ടായിരുന്ന ഇയാൾ യുവതിയെ നിരന്തരം മർദിക്കുകയായിരുന്നുവെന്നും ബ്രിഗേഡിയർ അൽ ജല്ലാഫ് വിശദീകരിച്ചു. തൊഴിൽ നഷ്ടപ്പെട്ടതോടെ ഭർത്താവിന് മാനസികപ്രശ്നങ്ങളുണ്ടായെന്ന് സ്പോൺസറുടെ ഭാര്യ പറഞ്ഞു.
യുവതിയുടെ ശരീരത്തിൽ മർദനത്തിന്റെ പാടുകൾക്ക് പുറമെ കത്തിച്ച സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകളും ഉണ്ടായിരുന്നുവെന്ന് ദുബായ് പോലീസിലെ ക്രിമിനൽ റിസേർച്ച് അഫയേഴ്സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ കേണൽ അദെൽ അൽ ജോക്കെർ സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക