ഭാര്യ ജോലിക്ക് പോയതിന്റെ ദേഷ്യം തീർക്കാൻ ആസിഡ് ആക്രമണം നടത്തിയ ഭർത്താവ് അറസ്റ്റിൽ. ഇയാൾക്ക് ആസിഡ് എത്തിച്ച് നൽകിയ സുഹൃത്തിനെയും ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. വാളത്തുംഗൽ സ്വദേശി ജയനും സുഹൃത്ത് സുരേഷുമാണ് പിടിയിലായത്. ഡിസംബർ ഒന്നിന് രാത്രിയോടെയാണ് ജയൻ ഭാര്യയെയും മക്കളെയും ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.
ഭാര്യ രാജി ലോട്ടറിക്കടയിൽ ജോലിക്ക് പോയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിലെത്തിയത്. ഒന്നാം തിയതി വൈകുന്നേരം മദ്യപിച്ച് വീട്ടിലെത്തിയ ജയൻ ഭാര്യയെ മർദ്ദിച്ചു. ഭാര്യ പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. പൊലീസ് എത്തിയപ്പോഴേക്കും ജയൻ വീട്ടിൽ നിന്നും കടന്നു.
പൊലീസ് മടങ്ങിയതറിഞ്ഞ് വീണ്ടും വീട്ടിലെത്തിയ ജയൻ മുറ്റത്ത് ഇരിക്കുകയായിരുന്ന ഭാര്യയ്ക്കും മക്കൾക്കും നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. രജിയുടെ തലയ്ക്കും മുഖത്തുമാണ് ആസിഡ് വീണത്.
39 ശതമാനത്തോളം പൊള്ളലേറ്റു. 14 വയസ്സുള്ള മകളുടെ ശരീരത്തും ആസിഡ് വീണു. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇവർക്കു ഒപ്പമുണ്ടായിരുന്ന രജിയുടെ മറ്റ് 2 കുട്ടികളുടെയും സമീപവാസികളും ബന്ധുക്കളുമായ മറ്റ് 2 കുട്ടികളുടെ ദേഹത്തും ആസിഡ് വീണെങ്കിലും ഇവരുടെ പരുക്ക് ഗുരുതരമല്ലായിരുന്നു.
ഇരവിപുരം ഇൻസ്പെക്ടർ കെ.വിനോദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് ഒളിവിൽ പോയ ജയനെ അറസ്റ്റ് ചെയ്തത്. ആസിഡ് നൽകിയ സുരേഷ് ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലെ ഒരു കൊലപാതക കേസിലെ പ്രതിയാണ്.
അറസ്റ്റിലായ ജയനെ തെളിവെടുപ്പിനായി വീട്ടിൽ കൊണ്ടു വന്നപ്പോൾ നാട്ടുകാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക