ചണ്ഡീഗഡ് : 17 കാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കി. ഹരിയാനയിലെ സിര്‍സ ജില്ലയില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. കൊലപാതകത്തില്‍ ബന്ധുക്കളായ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
സംഭവസമയത്ത് പെണ്‍കുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാപിതാക്കള്‍ പുറത്തുപോയിരിക്കുകയായിരുന്നു. 14 വയസ്സുള്ള സഹോദരന് സമീപത്തെ കടയിലുമായിരുന്നു.
ശുചിമുറിയില്‍ പോകാനെന്ന് പറഞ്ഞാണ് ഒരു പ്രതി ആദ്യം വീട്ടിലെത്തുന്നത്. തൊട്ടു പിന്നാലെ കൂട്ടു പ്രതിയും വീട്ടിലെത്തി. ഇതിനിടെ വീട്ടില്‍ വന്ന ബാലന് കാണുന്നത് സഹോദരിയെ രണ്ടുപ്രതികളും ചേര്‍ന്ന് ബലാല്‍സംഗം ചെയ്യുന്നതാണ്.
സഹായത്തിനായി കരഞ്ഞുവിളിച്ചുകൊണ്ട് ബാലന് സമീപത്തെ അമ്മാവന്റെ വീട്ടിലേക്കോടി. അവിടെ നിന്നും ബന്ധുവിനെയും കൂട്ടി വീട്ടിലെത്തിയപ്പോഴേക്കും പെണ്‍കുട്ടിയെ കൊലപ്പെടുത്തി ഫാനില്‍ കെട്ടിത്തൂക്കിയിട്ടിട്ട് പ്രതികള്‍ കടന്നുകളഞ്ഞിരുന്നതായി പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. 18 വയസ്സ് പൂര്‍ത്തിയായ ശേഷം വിവാഹം നടത്താനായിരുന്നു തീരുമാനം. വിവാഹം ഉറപ്പിച്ച യുവാവിന്റെ പ്രായപൂര്‍ത്തിയാകാത്ത അളിയനാണ് പ്രതികളില്‍ ഒരാളെന്ന് പൊലീസ് പറഞ്ഞു.
ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും പൊലീസ് വ്യക്തമാക്കി. ബലാല്‍സംഗം, കൊലപാതകം, അതിക്രമിച്ച് കടക്കല്‍ തുടങ്ങിയവക്ക് പുറമേ, പോക്സോ വകുപ്പും പ്രതികള്‍ക്കെതിരെ ചുമത്തിയതായി പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക