മകന് നൽകിയ ഐപാഡ് വഴി അമ്മയ്ക്ക് നഷ്ടമായത് 11 ലക്ഷത്തോളം രൂപ. ന്യൂയോർക്ക് സ്വദേശിയായ ജസീക്കയാണ് ആറ് വയസ്സുള്ള മകന് ഐപാഡ് നൽകിയതുവഴി 16,000 ഡോളർ നഷ്ടമായത്. ആപ് സ്റ്റോർ വഴി മകൻ നിരന്തരം ആപ്പുകൾ വാങ്ങിയത് ജസീക്ക അറിയുന്നത് മാസങ്ങൾ കഴിഞ്ഞാണ്.
കഴിഞ്ഞ ജുലൈയിലാണ് ജസീക്കയുടെ ആറ് വയസ്സുള്ള മകന് ഐപാഡ് നൽകിയത്. അന്നു മുതൽ മകൻ ആപ് സ്റ്റോറിൽ നിന്നും പർച്ചേസ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അക്കൗണ്ടിൽ നിന്നും പണം നഷ്ടമാകുന്നത് തിരിച്ചറിഞ്ഞ ജസീക്ക ആദ്യം കരുതിയത് ഹാക്കിങ് ആയിരിക്കുമെന്നായിരുന്നു.
ജുലൈ എട്ടിന് ജസീക്കയുടെ അക്കൗണ്ടിൽ നിന്നും 25 തവണയായിരുന്നു പണം ഡബിറ്റ് ആയത്. ഇതുവഴി ഏകദേശം 1.8 ലക്ഷം രൂപ നഷ്ടമായി. പണം നഷ്ടമായത് തിരിച്ചറിഞ്ഞതോടെ ബാങ്കിൽ വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ ആരും അക്കൗണ്ട് ഹാക്ക് ചെയ്തില്ലെന്നായിരുന്നു ലഭിച്ച വിവരം.
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിന് മുമ്പ് തന്നെ വീണ്ടും പണം നഷ്ടമാകാൻ തുടങ്ങി. തുടർന്നാണ് മകനാണ് പണം ഉപയോഗിച്ച് ആപ്പുകൾ വാങ്ങുന്നതെന്ന് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ ആപ്പിളുമായി ബന്ധപ്പെട്ടെങ്കിലും ലഭിച്ച മറുപടി ജസീക്കയ്ക്ക് അതിലും വലിയ ഞെട്ടലാണ് നൽകിയത്.
പണം നഷ്ടമായി അറുപത് ദിവസത്തിനുള്ളിൽ റീഫണ്ട് അപേക്ഷ നൽകാത്തതിനാൽ ഒന്നും ചെയ്യാൻ ആകില്ലെന്നാണ് ആപ്പിളിൽ നിന്നും ലഭിച്ച വിവരം.
മകന് ഐപാഡ് നൽകിയപ്പോൾ അക്കൗണ്ടിൽ അതിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്താതിരുന്നത് ജസീക്കയുടെ വീഴ്ച്ചയായിട്ടാണ് കമ്പനി ചൂണ്ടിക്കാട്ടിയത്. എന്നാൽ അങ്ങനെയൊരു ഓപ്ഷൻ അറിയാമായിരുന്നെങ്കിൽ താൻ ചെയ്യുമായിരുന്നല്ലോ എന്നാണ് ജസീക്കയുടെ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക