ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ തുറമുഖത്ത് ഇന്ധനക്കപ്പലിന് നേരെ ഭീകരാക്രമണം. തിങ്കളാഴ്ച രാത്രി സൗദി പ്രാദേശികസമയം 12.40നായിരുന്നു സ്ഫോടനം. സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ട് ഉപയോഗിച്ചാണ് കപ്പലിനുനേരെ ആക്രമണമുണ്ടായതെന്ന് സൗദി ഊർജമന്ത്രാലയം അറിയിച്ചു.
ആർക്കും ജീവഹാനിയോ പരിക്കോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സിംഗപ്പൂർ കപ്പലായ ബിഡബ്ല്യു റൈനിന് നേരെയാണ് ആക്രമണമുണ്ടായത്. 60,000 ടൺ ഇന്ധനമായിരുന്നു കപ്പലിലുണ്ടായിരുന്നത്.
ഇന്ധനം ഇറക്കുന്നതിനായി കപ്പൽ ടെർമിനലിൽ നങ്കൂരമിട്ട സമയത്തായിരുന്നു ആക്രമണം. തുടർന്ന് കപ്പലിൽ നേരിയ തീപ്പിടിത്തമുണ്ടായി. ഉടനെത്തന്നെ അഗ്നിശമന, സുരക്ഷാ വിഭാഗം തീയണച്ചതായി മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് സൗദി വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു.
സംഭവത്തെ സൗദി ഊർജമന്ത്രാലയം അപലപിച്ചു. ആക്രമണത്തിനുപിന്നിൽ ആരാണെന്ന് വക്താവ് വെളിപ്പെടുത്തിയില്ല. ആക്രമണത്തെ തുടർന്ന് ചെറിയ ഇന്ധന ചോർച്ചയുണ്ടായെന്നാണ് റിപ്പോർട്ട്. സംഭവം ഇന്ധന വിതരണത്തെ ബാധിച്ചിട്ടില്ല.
നേരത്തേയും സൗദിയിൽ എണ്ണയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ ആക്രമണമുണ്ടായിട്ടുണ്ട്. ഒരു മാസത്തിനിടെ സൗദി ഊർജമേഖലയിലുണ്ടാകുന്ന നാലാമത്തെ ആക്രമണമാണ് ഇത്.
ശുഖൈഖ് തുറമുഖത്ത് കപ്പലിനുനേരെയും ജിദ്ദയിലെ ഇന്ധന വിതരണ കേന്ദ്രത്തിനുനേരെയും ജിസാനിലെ ഇന്ധന വിതരണകേന്ദ്രത്തിനു കീഴിലെ ഫ്ളോട്ടിങ് പ്ലാറ്റ്ഫോമിനുനേരെയും ആക്രമണമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക