തിരുവനന്തപുരം: കെ. സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലക്സ് ബോര്‍ഡുകൾ. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തിന് മുന്നിലും എംഎല്‍എ ഹോസ്റ്റലിന് മുന്നിലുമാണ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇനിയൊരു പരീക്ഷണത്തിന് സമയമില്ലെന്നും ബോർഡിൽ പറയുന്നു. യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്യുവിന്റെയും പേരിലാണ് ബോർഡുകൾ.
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി പരിശോധിക്കാൻ യുഡിഎഫ് നേതൃയോഗം ഇന്ന് ഉച്ചയ്ക്കു മൂന്നിന് ചേരാനിരിക്കെയാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. തോൽവി പരിശോധിക്കാൻ ജില്ലാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരുടെയും സെക്രട്ടറിമാരുടെയും യോഗവും ഇന്ന് രാവിലെ പത്തിനു കെപിസിസി ആസ്ഥാനത്ത് ചേരുന്നുണ്ട്.
ഘടകകക്ഷികളെല്ലാം കോൺഗ്രസിനെതിരെ തിരിഞ്ഞ സാഹചര്യത്തിൽ അതിന്റെ പ്രതിഫലനം യുഡിഎഫ് യോഗത്തിലുണ്ടാകും. യുഡിഎഫ് ഗൗരവമായി ചില കാര്യങ്ങൾ പരിശോധിക്കണമെന്ന് മുസ്ലിം ലീഗ് പരസ്യമായി അഭിപ്രായപ്പെട്ടു കഴിഞ്ഞു. ഘടകകക്ഷികളിൽ ലീഗ് കരുത്തു തെളിയിച്ചതൊഴിച്ചാൽ എല്ലാവർക്കും ചോർച്ചകളാണ് സംഭവിച്ചത്.
കോൺഗ്രസിലെ സംഘടനാ പ്രശ്നങ്ങൾ തീർത്ത് മുന്നണിക്ക് കൂടുതൽ കെട്ടുറപ്പും കരുത്തും നൽകാനുള്ള തിരക്കിട്ട നടപടികൾ വേണമെന്ന അഭിപ്രായം ഘടകകക്ഷികളിൽ ശക്തമാണ്.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ അടിയന്തരമായി തിരുത്തൽ നടപടികളിലേക്ക് കടന്നാൽ മാത്രമേ രക്ഷയുള്ളൂവെന്നും ഘടകകക്ഷികൾ മുന്നറിയിപ്പ് നൽകി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക