രാജ്യത്ത് കോവിഡ് വാക്സീൻ ജനുവരി മുതൽ നൽകാൻ കഴിയുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ. വാക്സീന്റെ കാര്യത്തിൽ സുരക്ഷയ്ക്കാണ് മുൻഗണന എന്നും മന്ത്രി പറഞ്ഞു. ബ്രിട്ടനിൽ പുതിയ തരം കൊറോണ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം മുൻകരുതൽ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര യോഗം ചേരും.
അമേരിക്ക, ബ്രിട്ടൺ തുടങ്ങിയ നിരവധി രാജ്യങ്ങളിൽ കോവിഡ് വാക്സീന്റെ അടിയന്തര ആവശ്യങ്ങൾക്കുള്ള ഉപയോഗം ആരംഭിച്ച് ദിവസങ്ങൾ കഴിഞ്ഞു. ഇന്ത്യയിൽ സാദേശി വിദേശി വാക്സീനുകൾക്ക് ഇതുവരെ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടില്ല.
സുരക്ഷ, ഫലപ്രാപ്തി എന്നിവ ഉറപ്പാക്കുന്നതിനാണ് മുൻഗണനയെന്നും ഇതിൽ വിട്ടുവീഴ്ച ഇല്ലെന്നും ആരോഗ്യ മന്ത്രി ഹർഷ വർധൻ പറയുന്നു. എല്ലാ പരിശോധനകളും പൂർത്തിയാക്കി ജനുവരി മാസത്തിൽ വാക്സിൻ ഉപയോഗം തുടങ്ങാൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ തോതിൽ വൻ കുറവാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉണ്ടാകുന്നത്. കേവിഡ് മുക്തിയുടെ കാര്യത്തിൽ ക്രൂമാനുഗതമായ വളർച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ ട്രൻഡ് തുടരുകയും അടുത്ത മാസം വാക്സീൻ നൽകിത്തുടങ്ങുകയും ചെയ്താൽ കോവിഡ് പ്രതിരോധം നിർണായക ഘട്ടത്തിലേക്ക് കടക്കുമെന്നാണ് സർക്കാരിന്റെ കണക്ക് കൂട്ടൽ. ബ്രിട്ടനിലുണ്ടായത് പോലുള്ള പുതിയ വൈറസ് വ്യാപനം ഉണ്ടായാൽ ഈ കണക്ക് കൂട്ടുകളെല്ലാം തകിടം മറിയും.
അതിനാൽ പുതിയ സാഹചര്യത്തെ ഗൗരവത്തോടെയാണ് ആരോഗ്യ മന്ത്രാലയം നോക്കി കാണുന്നത്. രാജ്യത്ത് ഇന്നലെ ഇരുപത്തി അയ്യായിരത്തോളം പുതിയ രോഗികളും രോഗമുക്തിയും റിപ്പോർട്ട് ചെയ്തുവെന്നാണ് സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക