ഗർഭിണിയായ യുവതിയെ കഴുത്ത് ഞെരിച്ചു കൊന്നു ഗർഭസ്ഥശിശുവിനെ കൊലപ്പെടുത്തിയ യുവതിയുടെ വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതിയുടെ സഹോദരി രംഗത്തെത്തി. അമേരിക്കയിലെ മിസോറിയിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിൽ ലിസ മോണ്ട്ഗോമറിയാണ് പ്രതി. ഇവരുടെ സഹോദരിയാണ് വധശിക്ഷ റദ്ദാക്കണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെട്ടത്.
2004ലാണ് നായക്കുട്ടിയെ വാങ്ങാനെന്ന വ്യാജേന ഗർഭിണിയായ ബോബി ജോ സ്റ്റിന്നറ്റിന്റെ വീട്ടിലെത്തി നാടിനെ നടുക്കിയ കൊലപാതകം ചെയ്തത്. സ്റ്റിന്നറ്റിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ, മോണ്ട്ഗോമറി, അടുക്കളയിലെ കറിക്കത്തി ഉപയോഗിച്ച്, ഗർഭസ്ഥശിശുവിനെ പുറത്തെടുക്കുകയും കടന്നുകളയുകയുമായിരുന്നു.
2007ൽ മോണ്ട്ഗോമറിക്കു വധശിക്ഷ വിധിച്ചെങ്കിലും ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കുകയായിരുന്നു. കുറ്റകൃത്യത്തിന്റെ സ്വഭാവത്തെക്കുറിച്ച് പഠിക്കാനായാണ് വർഷങ്ങളോളം ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിച്ചത്. എന്നാൽ അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളിൽ ശിക്ഷ നടപ്പാക്കാൻ ഫെഡറൽ കോടതി നിർദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇവരുടെ സഹോദരി രംഗത്തെത്തിയത്.
വിഷം കുത്തിവെച്ചാണ് മോണ്ട്ഗോമറിയുടെ വധശിക്ഷ നടപ്പാക്കുനനത്. എന്നാൽ ലിസയുടെ കുടുംബം ശിക്ഷയിൽനിന്ന് ഒഴിവാക്കാൻ ആവശ്യപ്പെടുന്നു. വർഷങ്ങളോളം ബലാത്സംഗം, മനുഷ്യകടത്ത്, പീഡനം എന്നിവ മൂലമുണ്ടായ മാനസികാരോഗ്യ പ്രശ്നങ്ങൾ പ്രതി നേരിട്ടിരുന്നതായും, ഇക്കാര്യം അവൾ ജൂറിയോട് പറഞ്ഞിട്ടില്ലെന്ന് കുടുംബം അവകാശപ്പെടുന്നു . ഇതു പരിഗണിച്ചു ശിക്ഷ നടപ്പാക്കരുതെന്ന് അവർ നൽകിയ ദയാഹർജിയിൽ പറയുന്നു.
“ബോബി ജോ സ്റ്റിനെറ്റിന്റെ കുടുംബത്തിനും അവർക്ക് അനുഭവപ്പെട്ട നഷ്ടത്തിലും ഞങ്ങൾക്ക് അതീവ ദുഃഖമുണ്ട്. എന്നാൽ പ്രസിഡന്റ് ട്രംപ് ലിസയുടെ വധശിക്ഷ നിർത്തലാക്കുകയും അവളുടെ തടവ് ജീവപര്യന്തമാക്കുകയും ചെയ്യുമെന്നാണ് എന്റെ പ്രതീക്ഷ”- അവളുടെ സഹോദരി ഡിയാൻ മാറ്റിംഗ്ലി പറഞ്ഞു.
“എന്റെ സഹോദരി മരിക്കേണ്ടവളല്ല. വധശിക്ഷ ലഭിക്കാൻതക്ക ഏറ്റവും മോശപ്പെട്ടവളല്ല അവൾ. ജീവിതത്തിൽ ഏറ്റവും തകർന്ന മാനസികാവസ്ഥയാണ് അവൾക്ക് ഉണ്ടായിരുന്നത്. ”
2003 മുതൽ ഈ വർഷം വരെയും അമേരിക്കയിൽ ആരെയും ഫെഡറൽ സർക്കാർ വധശിക്ഷയ്ക്കു വിധേയമാക്കിയിട്ടില്ല. എന്നാൽ ഈ വർഷം ജൂലൈ മുതൽ ട്രംപ് പത്ത് വധശിക്ഷകൾക്ക് അനുമതി നൽകിയിട്ടുണ്ട്. വധശിക്ഷ നിർത്തലാക്കാനുള്ള നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ പദ്ധതികൾ വകവയ്ക്കാതെയാണ് ഇക്കാര്യത്തിൽ ട്രംപ് മുന്നോട്ടുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക