വാഷിങ്ടൻ: അമേരിക്കയിലെ പരമോന്നത സൈനിക ബഹുമതിയായ ‘ലെജിയൻ ഓഫ് മെരിറ്റ്’ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടന്ന പ്രത്യേക ചടങ്ങിൽ അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ താരഞ്ചിത് സിങ് സന്ധു മോദിക്ക് വേണ്ടി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർ ഒബ്രിയനിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനും ഇന്ത്യയെ ആഗോള ശക്തിയായി ഉയർത്തിക്കൊണ്ടുവരാനും വഹിച്ച നേതൃത്വപരമായ പങ്ക് കണക്കിലെടുത്താണ് മോദിയെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
യുഎസ്- ഇന്ത്യ തന്ത്രപരമായ പങ്കാളിത്തം ഉയർത്തുന്നതിൽ വഹിച്ച നേതൃത്വത്തിനാണ് പ്രധാനമന്ത്രി മോദിക്ക് പ്രസിഡന്റ് ട്രംപ് ലെജിയൻ ഓഫ് മെരിറ്റ് സമ്മാനിച്ചതെന്ന് ഒബ്രിയൻ ട്വീറ്റ് ചെയ്തു. ഇന്ത്യൻ അംബാസഡർ പുരസ്കാരം ഏറ്റുവാങ്ങുന്ന ചിത്രം യുഎസ് ദേശീയ സുരക്ഷാ കൗൺസിലും ട്വീറ്റ് ചെയ്തിട്ടുണ്ട്.
ലെജിയൻ ഓഫ് മെരിറ്റിലെ ഏറ്റവും ഉയർന്ന ചീഫ് കമാൻഡർ ഡിഗ്രി ബഹുമതിയാണ് നരേന്ദ്ര മോദിക്ക് നൽകിയത്. മികച്ച പ്രവർത്തനങ്ങൾക്ക് രാഷ്ട്രത്തലവൻമാർക്കോ സർക്കാരിനോ നൽകുന്ന പുരസ്കാരമാണിത്.
മോദിക്ക് പുറമേ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണിനും മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്കും ട്രംപ് ലെജിയൻ ഓഫ് മെരിറ്റ് സമ്മാനിച്ചിട്ടുണ്ട്. ഇരുവരുടെയും അഭാവത്തിൽ ഇരു രാജ്യങ്ങളിലെയും അംബാസഡർമാരാണ് പുരസ്കാരം സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക