കൊച്ചി: ഒടുവിൽ രാമസ്വാമി സ്വന്തം നാട്ടിലേക്ക് മടങ്ങുകയാണ്. ഇനി ഡിണ്ടിഗലിലെ തന്റെ ഗ്രാമത്തിൽ അന്ത്യ വിശ്രമം. കഴിഞ്ഞ 20 വർഷമായി എറണാകുളത്ത് ജോലി ചെയ്ത് ജീവിച്ചിരുന്ന എ രാമസ്വാമി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചികിത്സയിലിരിക്കേ മരിച്ചത്.
മൃതദേഹം നാട്ടിൽ എത്തിക്കാൻ സാമ്പത്തിക പരാധീനതകൾ മൂലം ബന്ധുക്കൾക്ക് കഴിഞ്ഞില്ല. ഒരാഴ്ചയായി മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
മതിയായ രേഖകൾ ഇല്ലാതിരുന്നതിനെ തുടർന്ന് രാമസ്വാമിയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറാൻ കഴിഞ്ഞില്ലെന്ന വാർത്ത ശ്രദ്ധയിൽപെട്ട ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജില്ലാ കളക്ടർ എസ്. സുഹാസുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് നടപടിക്രമങ്ങൾ വേഗത്തിലായത്.
തുടർന്ന് സൗജന്യമായി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് മൂലം മൃതദേഹം കൊച്ചിയിൽ തന്നെ സംസ്കരിച്ചാലും മതിയെന്ന നിലപാടിലായിരുന്നു ബന്ധുക്കൾ.
എന്നാൽ, അവരെ പ്രയാസപ്പെടുത്താതെ സർക്കാർ ചെലവിൽ തന്നെ മൃതദേഹം രാമസ്വാമിയുടെ ജന്മനാട്ടിലേക്ക് കൊണ്ടുപോകാനും മറ്റ് തടസങ്ങൾ പരിഹരിക്കാനും ജില്ലാ കളക്ടർ ക്രമീകരണം ഉണ്ടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക