കോട്ടയം: 28 വര്‍ഷങ്ങള്‍ക്ക് ശേഷം മകളുടെ കൊലപാതകികള്‍ക്ക് നീതിപീഠം ശിക്ഷ വിധിച്ചപ്പോള്‍ അത് നേരില്‍ കാണാനും അറിയാനും സിസ്റ്റര്‍ അഭയയുടെ മാതാപിതാക്കള്‍ ഈ ലോകത്തില്ല.
അഭയയുടെ പിതാവ് കോട്ടയം അരീക്കരയില്‍ അയ്ക്കരക്കുന്നേല്‍ വീട്ടില്‍ എം. തോമസും മാതാവ് ലീലാമ്മയും ഇന്ന് ജീവിച്ചിരിപ്പില്ല. 2016 ജൂലൈ 24നാണ് തോമസ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. വൈകാതെ ലീലാമ്മയും ഇഹലോകവാസം വെടിഞ്ഞു.
കേസില്‍ കൂടുതല്‍ പ്രതികളെ ചേര്‍ക്കണമെന്നും ഒഴിവാക്കണമെന്നും ശാസ്ത്രീയ പരിശോധനകള്‍ വേണമെന്നുമൊക്കെയുള്ള ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പത്ത് വര്‍ഷത്തോളം വിചാരണ നീളുകയായിരുന്നു.
1992 മാര്‍ച്ച് 27ന് കോട്ടയത്തെ പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റിലാണ് കൊല്ലപ്പെട്ട നിലയില്‍ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടെത്തുന്നത്. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതരമാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 മാര്‍ച്ച് 29ന് സി.ബി.ഐ ഏറ്റെടുത്തു.
2019 ആഗസ്റ്റ് 26ന് വിചാരണ ആരംഭിക്കുന്നതിന് മുന്നോടിയായി കേസില്‍ പ്രതികളായ ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കെതിരെ തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി കുറ്റം ചുമത്തി. പ്രതികള്‍ സമര്‍പ്പിച്ച ഹരജികള്‍ സുപ്രീംകോടതിയും നിരസിച്ചതോടെയാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക