ടെം നദിയിൽ അപൂർവമായ നിധിയുണ്ടെന്ന കേട്ടറിവിന്റെ പുറത്ത് ഭാഗ്യം പരീക്ഷിക്കാൻ ഇറങ്ങിയതായിരുന്നു ബ്രിട്ടനിലെ ചെ വില്യംസ്. നദിയിലെ അമൂല്യവസ്തുക്കൾ വലിച്ചെടുക്കാൻ കാന്തം കൊണ്ടുള്ള ചൂണ്ടയുമായിട്ടായിരുന്നു യാത്ര.
വെള്ളത്തിനടിയിലുള്ള എന്തോ വസ്തുവിനോട് കാന്തത്തിന് ആകര്‍ഷണം തോന്നിയത് അറിഞ്ഞ ചെ വില്യംസ് സന്തോഷിച്ചു. എന്തോ കാര്യമായി തടഞ്ഞിരിക്കുന്നു. ചൂണ്ട വലിച്ചു നോക്കിയ വില്യംസിന് ബോധം നഷ്ടപ്പെട്ടില്ലെന്നേയുള്ളു. ഉടന്‍ പൊലീസില്‍ അറിയിച്ചു. പൊലീസാവട്ടെ ബോംബ് സ്ക്വോഡുമായാണ് എത്തിയത്.
19 ഗ്രനേഡുകളാണ് വില്യംസിന്റെ ചൂണ്ടയില്‍ തടഞ്ഞത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് നദിയില്‍ വീണ ഗ്രനേഡുകളാണ് ഇവയെന്നാണ് വിലയിരുത്തല്‍. രണ്ടു ഗ്രനേഡുകള്‍ക്ക് പിന്നുണ്ട്. സ്ഥലത്തെത്തിയ പൊലീസ് പ്രദേശവാസികളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു അന്വേഷണം പ്രഖ്യാപിച്ചു.
ഗ്രനേഡുകളില്‍ എക്സ്റേ പരിശോധനയും നടത്തിക്കഴിഞ്ഞു. കാന്തച്ചൂണ്ടയില് അപരിചിതമായ വസ്തുക്കള്‍ കണ്ടാല്‍ ജാഗ്രത പുലര്‍ത്തണമെന്നു പൊലീസ് നിര്‍ദേശിച്ചു. അമൂല്യ വസ്തുക്കൾ പ്രതീക്ഷിച്ച് എറിഞ്ഞ ചൂണ്ടയിൽ കുടുങ്ങിയ ചരിത്ര പ്രാധാന്യമുള്ള ഗ്രനേഡുകള്‍ നശിപ്പിക്കരുതെന്നാണ് വില്യംസിന്റെ അപേക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക