പല്ലശ്ശന: ‘ഏറേറ് പന്ത് ആര് പിടിക്കും’ എന്നുച്ചത്തിൽ പാടി തുണിപ്പന്ത് ആകാശത്തിലുയർന്നപ്പോൾ താഴെ പന്ത് പിടിക്കാൻ പ്രായഭേദമെന്യേ കൈകൾ തയ്യാറായപ്പോൾ തിരികെ വന്നത് വിസ്മൃതിയിലാണ്ടു തുടങ്ങുന്ന നിരവധി ഗ്രാമീണ വിനോദങ്ങളാണ്.
അന്യം നിന്ന് പോവുന്ന കളികൾക്ക് ജീവൻ നൽകി പാലക്കാടിലെ പല്ലശ്ശനയിലെ കുട്ടികളുടെ കൂട്ടായ്മയായ തണൽ സംഘടിപ്പിച്ച ‘കളിവഞ്ചി’ ക്രിസ്തുമസ്സ് ആഘോഷങ്ങൾക്ക് മാറ്റേകി.
ക്രിസ്തുമസ്സ് തലേന്ന് സായാഹ്നം മുതൽ അർദ്ധരാത്രി വരെ നീണ്ട ‘കളിവഞ്ചി’യിൽ ഇരുപത്തിയഞ്ചിൽപ്പരം കളികളാണ് ഇടം പിടിച്ചത്. പല്ലാങ്കുഴി മുതൽ നൂറാങ്കോല് വരേയും ഞൊണ്ടിക്കളി മുതൽ കൊത്താങ്കല്ല് വരേയും ലഗോറി മുതൽ കള്ളനും പോലീസും വരേയും ഉൾപ്പെടുന്ന നിരവധി കളികളാണ് ‘കളിവഞ്ചി’യിൽ അരങ്ങേറിയത്.
കുട്ടികളൊരുക്കിയ പുൽക്കൂടിനു മുന്നിലാണ് പഴയ കളികൾ അരങ്ങേറിയത്. വീറും വാശിയുമേറിയ കളികളിൽ യുവാക്കളും മുതിർന്നവരും കൈ കോർത്തത് കുഞ്ഞുങ്ങൾക്ക് ആവേശമായി.
നൂതനമായ പരിപാടികൾ വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കുന്ന കുട്ടികളുടെ കൂട്ടായ്മയായ തണലിന്റെ ‘കളിവഞ്ചി’ ഉദ്ഘാടനം ചെയ്തത് ഡി.എം.എസ്.ബി.എസ്. കാക്കയൂരിലെ പ്രധാനാധ്യാപകനായ കെ ജി അനിൽകുമാറാണ്.
കളികളിലൂടെ അനുവഭവങ്ങൾ നേടുവാനും അത് വരും തലമുറകൾക്ക് നിസ്വാർത്ഥമായി പങ്കുവെയ്ക്കുവാനും പുതുതലമുറ മുതിരണമെന്നും പങ്കുവെയ്ക്കുന്നതിൽ മഹത്തരമായ സംസ്ക്കാരം മറ്റൊന്നുമില്ലെന്നും അനിൽകുമാർ പറഞ്ഞു.
കോവിഡ് പ്രോട്ടോക്കോൾ മാനിച്ച് കൊണ്ട് നടത്തിയ കളിവഞ്ചിയിൽ നൂറിൽപ്പരം ആളുകളാണ് പങ്കെടുത്തത്. കെ ഷാജികുമാർ, പ്രഭവ് ഉണ്ണികൃഷ്ണൻ, ഗോപാൽ രാമകൃഷ്ണൻ, റോബിൻ എസ്, ദിൽജിത് ട ഡി, അജയ് കൃഷ്ണ, അനേക് ശേഖർ പി, ദ്യുതി കെ എസ്, അഭിത സി, അഭിനവ് ആർ, വേദ് നിരഞ്ജൻ, സുമി എസ് എന്നിവരാണ് നേതൃത്വം നൽകിയത്.
എൻ ചന്ദ്രൻ, ധ്വനി കെ എസ് , പുണ്യ ഉണ്ണികൃഷ്ണൻ, നിവേദ്യ എസ്, അർഷിത അരവിന്ദാക്ഷൻ, പ്രതിഭ പി, ശ്രീലക്ഷ്മി ശബരീഷ്, വേദ് വ്യാസ് എന്നിവർ പൊതുസമ്മേളനത്തിൽ സംസാരിച്ചു.
മൊബൈൽ ഫോണിനും വീഡിയോ ഗെയിംസിന്റെയും പിടിയ്ക്കപ്പുറം അറിവിന്റെയും അനുഭവത്തിന്റെയും ബുദ്ധിയുടേയും നിരവധി ഗ്രാമീണ വിനോദങ്ങളുണ്ടെന്ന് തണലിന്റെ കുട്ടിക്കൂട്ടം കളിയിൽ പങ്കെടുത്തവരെ ഓർമ്മപ്പെടുത്തി.
കയ്യും മെയ്യും മറന്ന് കളികളിൽ മുതിർന്നവർ പങ്കെടുത്തത് ഗൃഹാതുരത്വത്തിന്റെ തിരുമുറ്റത്തെ നെല്ലിമരത്തിനെ ഉലയ്ക്കുന്ന അനുഭവമായിരുന്നു. പലപ്പോഴും പല്ലാങ്കുഴിയിലും ഏറേറ് പന്തിലും കൊത്താങ്കല്ലിലും ഞൊണ്ടിക്കളിയിലും വീട്ടമ്മമാർ പുതുതലമുറയ്ക്ക് വെല്ലുവിളികളുയർത്തി.
കളികളുടെ ഇടവേളകളിൽ കുട്ടികൾ അവതരിപ്പിച്ച സാംസ്ക്കാരിക പരിപാടികളും അരങ്ങേറി. അർദ്ധരാത്രി വീട്ടമ്മമാരും യുവാക്കളും കുട്ടികളും കൃത്യമായ അകലം പാലിച്ച് ഗൃഹസന്ദർശനം ഒഴിവാക്കി കരോൾ യാത്രയും നടത്തി.
പഴയ കളികൾ പൊടിത്തട്ടിയെടുത്തത് വീണ്ടും കളിക്കാനും മറ്റുള്ളർക്ക് പകർന്നു കൊടുക്കാമെന്നും ഓർമ്മപ്പെടുത്തിയാണ് തണലിന്റെ കുട്ടിക്കൂട്ടം പിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക