കൊച്ചി: ആലുവയിലെ ഫ്ലാറ്റില്‍ വച്ച് താന്‍ ആക്രമിക്കപ്പെട്ടുവെന്ന് ആരോപിച്ചുകൊണ്ട് നടി മീനു മുനീര്‍ രംഗത്തെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്. നടി, തന്നെയാണ് ആക്രമിച്ചതെന്നും തന്റെ മാതാപിതാക്കളെ ഉള്‍പ്പെടെ അസഭ്യവര്‍ഷം നടത്തിയെന്നും പറഞ്ഞുകൊണ്ട് ഫ്ലാറ്റിലെ അന്തേവാസിയായ വീട്ടമ്മയാണ് രംഗത്ത് വന്നിരിക്കുന്നത്. വിഷയത്തില്‍ അധികാരികള്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
നടി തന്നെ ഭിത്തിയില്‍ ചേര്‍ത്തുനിര്‍ത്തി മര്‍ദ്ദിക്കുകയും തല ഭിത്തിയില്‍ ഇടിക്കുകയും ചെയ്തുവെന്നും ഇവര്‍ പറയുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്.
ഫ്ലാറ്റിലെ പാര്‍ക്കിങ് ഏരിയയില്‍, ബില്‍ഡര്‍ ഓഫിസ് മുറി നിര്‍മിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കമാണ് കൈയ്യാങ്കളിയില്‍ അവസാനിച്ചത്. സംഭവത്തില്‍ സിനിമ നടിക്കും ബില്‍ഡറുടെ ജീവനക്കാരിക്കുമെതിരെ നെടുമ്പാശേരി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
മിനുവിന്റെ പരാതിയില്‍ ബില്‍ഡറുടെ ജീവനക്കാരിക്കും സഹായിക്കുമെതിരെയും കേസെടുത്തിട്ടുണ്ട്. ഫ്ലാറ്റിന്റെ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ പത്തനംതിട്ട അടൂര്‍ സ്വദേശിനി സുമിത മാത്യു, സഹായി മനോജ് എന്നിവര്‍ക്കെതിരെയാണ് കേസ്.
പരാതിക്കൊപ്പമുള്ള സിസിടിവി ദൃശ്യത്തില്‍ പുരുഷന്റെ അടിയേറ്റ് നടി നിലത്തുവീഴുന്നുണ്ട്. ഫ്ലാറ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ ബില്‍ഡര്‍ അനധികൃതമായി ഓഫിസ് മുറി നിര്‍മിച്ചത് ചോദ്യം ചെയ്ത തന്നെ സുമിത മാത്യുവും സഹായിയും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നായിരുന്നു മിനുവിന്റെ പരാതി.
എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം സുമിത മാത്യു മറ്റൊരു വിഡിയോ ദൃശ്യം സഹിതം പൊലീസിനെ സമീപിച്ചു. ഇതില്‍ സുമിത മാത്യുവിനെ നടി പിന്തുടര്ന്ന് മര്‍ദ്ദിക്കുന്നുണ്ട്. കോടതി ഉത്തരവ് ലംഘിച്ച് ഓഫിസിലേക്ക് കയറിയതിനാല്‍ ഈ സമയം പൊലീസും സ്ഥലത്തുണ്ടായിരുന്നു. വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ ഇവരെ പിടിച്ചുമാറ്റാനായില്ല.
ഓഫിസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ചതാണെന്നും പഞ്ചായത്തില്‍ നിന്ന് കെട്ടിട നമ്പര്‍ ലഭിച്ചതാണെന്നും ഫ്ലാറ്റ് ജീവനക്കാര്‍ പറയുന്നു. ഫഌറ്റില്‍ സിനിമാ ചിത്രീകരണം നടത്താന്‍ അനുമതി തേടിയപ്പോള്‍ അത് നിഷേധിച്ചതിന്റെ വൈരാഗ്യമാണ് പരാതിക്കും ആക്രമണത്തിനും പിന്നിലെന്നും മിനുവിനെതിരെ സുമിതയും കൂട്ടരും പരാതിയില്‍ പറയുന്നു. ഇരുകൂട്ടരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് നെടുമ്പാശേരി സി.ഐ പി.എം. ബൈജു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക