മുംബൈ: ഇന്ത്യയിലെ പ്രമുഖ സെക്സോളജിസ്റ്റ് മഹീന്ദർ വാട്സ( 96) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ മുംബൈയിൽ വെച്ചായിരുന്നു അന്ത്യം. ലൈംഗികതയെ കുറിച്ചുള്ള തുറന്ന സംസാരം ഇന്നും അന്യമായ രാജ്യത്ത് വാട്സയുടെ ‘ആസ്ക് ദി സെക്സ്പേർട്’ എന്ന കോളം ഏറെ പ്രശസ്തമായിരുന്നു.
15 വർഷമായി മുംബൈ മിററിൽ സ്ഥിരം പംക്തിയായിരുന്നു വാട്സയുടെ ആസ്ക് ദി സെക്സ്പേർട്. ലൈംഗികതയെ കുറിച്ചുള്ള ആളുകളുടെ സംശയങ്ങളും അതിന് വാട്സയുടെ രസകരമായ മറുപടികളും ഏറെ പ്രശസ്തമായിരുന്നു. നിരവധി വായനക്കാരും ആരാധാകരുമുള്ള ഇന്ത്യയിലെ അറിയപ്പെടുന്ന സെക്സോളജിസ്റ്റായിരുന്നു അദ്ദേഹം.
2005 ൽ മുംബൈ മിററിൽ ആരംഭിച്ച വാട്സയുടെ പംക്തി ഒരു ദിവസം പോലും മുടങ്ങിയിരുന്നില്ല. ഒമ്പത് ദിവസം മുമ്പാണ് അവസാന കോളം പുറത്തു വന്നത്. മുംബൈയിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ടാബ്ലോയിഡാണ് മുംബൈ മിറർ. ചോദ്യങ്ങൾക്ക് നൽകുന്ന മറുപടിയിലെ തമാശയാണ് അദ്ദേഹത്തെ മറ്റ് സെക്സോളജിസ്റ്റുകളിൽ നിന്ന് വ്യത്യസ്തനാക്കിയത്.
നാൽപ്പത് വർഷത്തെ കരിയറിൽ ഗൈനക്കോളജിസ്റ്റായും പ്രസവചികിത്സകനായും വാട്സ സേവനം അനുഷ്ടിച്ചിട്ടുണ്ട്. രാജ്യത്തെ ഫാമിലി പ്ലാനിങ് അസോസിയേഷനിൽ കൺസൽട്ടന്റായി പ്രവർത്തിച്ചിരുന്ന വാട്സ ലൈംഗിക വിദ്യാഭ്യാസത്തിന് വേണ്ടിയും കൗൺസിലിങ്ങിനും വേണ്ടി നിരന്തരം പ്രവർത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക