വിളമ്പി വച്ച ചോറ് കഴിക്കാന് പോലും കുടിയൊഴിപ്പിക്കാനെത്തിയ പൊലീസ് സമ്മതിച്ചില്ലെന്ന് രാജന്റെ മരണ മൊഴി. എല്ലാം എടുത്തോണ്ട് പെട്ടെന്ന് ഇറങ്ങടാ എന്ന് വളരെ ക്രൂരമായാണ് പൊലീസ് പറഞ്ഞതെന്നും മൊഴിയിൽ വെളിപ്പെടുത്തുന്നു.
നെയ്യാറ്റിൻകര പോങ്ങിൽ ലക്ഷം വീട് കോളനിയിൽ താമസിക്കുന്നയാളാണു രാജനും കുടുംബവും. രാജൻ താമസിക്കുന്ന ഭൂമി തന്റേതാണെന്നു കാട്ടി സമീപവാസിയായ സ്ത്രീ നെയ്യാറ്റിൻകര മുൻസിഫ് കോടതിയിൽ ഹർജി നൽകി. പട്ടയരേഖയും ഹാജരാക്കി. വസ്തു ഒഴിയാൻ കോടതി ഉത്തരവിട്ടു.
2 മാസം മുൻപ് കോടതിയിൽ നിന്നും ഒഴിപ്പിക്കാൻ അധികൃതരെത്തിയെങ്കിലും രാജൻ വിസമ്മതിച്ചു. പിന്നീട് കോടതി ഒരു അഭിഭാഷക കമ്മിഷനെ നിയോഗിച്ചു.
കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസിന്റെ സഹായത്തോടെ വീട് ഒഴിപ്പിക്കാൻ കോടതി വീണ്ടും ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് 22ന് പൊലീസും കോടതി അധികൃതരുമെത്തിയത്.
രാജന്റെ മരണമൊഴി ഇങ്ങനെ;
ആ സമയത്ത് സമനില തെറ്റിയാണ് നിന്നത്. ഒരു പൊലീസുകാരനും ഒരു വനിതാ പൊലീസും കോടതി കമ്മിഷനുമായിട്ടാണ് വന്നത്. ചോറ് കോരി വച്ചിരുന്നു. കഴിക്കാൻ പോലും സമ്മതിച്ചില്ല. എടുക്കേണ്ട സാധനങ്ങൾ എല്ലാം എടുത്തോണ്ടു പെട്ടെന്ന് ഇറങ്ങടാന്നു പൊലീസ് വളരെ ക്രൂരമായി പറഞ്ഞു.
എനിക്കും മക്കൾക്കും മാനസിക രോഗിയായ എന്റെ ഭാര്യയ്ക്കും തലചായ്ക്കാൻ ഒരു ഇടമില്ലെന്ന ചിന്ത മാനസിക നിലയെ ആകെ തകർത്തു.
അവളെയും ചേർത്ത് പെട്രോൾ ഒഴിച്ചു. ഇവർ ഇതുകണ്ട് മാറിപ്പോകുമെന്നാണു വിചാരിച്ചത്. എന്നാൽ പൊലീസുകാരൻ ഓടി വന്നു സിഗററ്റു ലാമ്പ് തട്ടിത്തെറിപ്പിച്ചതാണ് തീ കത്താൻ കാരണം. ബാക്കിയൊന്നും എനിക്ക് ഓർമയില്ല.’
എന്നാൽ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും അടുത്ത് നിന്ന പൊലീസുകാരൻ പൊള്ളലേറ്റ് ചികിൽസയിലാണെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ വീഴ്ചയില്ലെന്ന നിലപാടിലാണ് പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക