പുനെ: വീട്ടുജോലിക്കാരൻ വളർത്തുനായയെ കൊലപ്പെടുത്തിയെന്ന പരാതിയുമായി നടി. ബോളിവുഡ് നടി അയേഷ ജുൽകയാണ് പരാതി നൽകിയിരിക്കുന്നത്. ലോണാവാലയിലെ തന്റെ വീട്ടിലെ വളർത്തുനായയായ റോക്കിയെ അവിടുത്തെ വീട്ടു വേലക്കാരനായ രാം ആന്ദ്രെ കൊലപ്പെടുത്തിയെന്നാണ് കേസ്. മൃഗസംരക്ഷണ പ്രവർത്തകയും സൊസൈറ്റി ഫോർ ആനിമൽ സേഫ്റ്റിയുടെ വൈസ് പ്രസിഡന്റുമാണ് അയേഷ ജുൽക.
ലോണാവാലയിലെ തെരുവിൽ നിന്നാണ് നടി റോക്കിയെ എടുത്തു വളർത്തിയത്. രണ്ട് ആഴ്ച പ്രായമുള്ളപ്പോൾ ആയിരുന്നു റോക്കിയെ തെരുവിൽ നിന്നും എടുത്തു വളർത്താൻ ആരംഭിച്ചത്. കഴിഞ്ഞ ആറു വർഷമായി റോക്കി തങ്ങളോടൊപ്പം ആണെന്നും രാം അന്ദ്രേയുടെ കുടുംബമാണ് റോക്കിയെ നോക്കുന്നതെന്നും നടി അറിയിച്ചു. റോക്കിക്ക് പിന്നാലെ റിഗ്ഗ്ലി എന്ന നായയെയും നടി വളർത്തുന്നുണ്ട്.
മുംബൈയിൽ താമസിച്ചു വരുന്ന ജുൽക ഇടയ്ക്കിടയ്ക്ക് ലോണാവാലയിൽ എത്താറുണ്ട്. സെപ്റ്റംബർ 13ന് നടി മുംബൈയിൽ ആയിരുന്നപ്പോഴാണ് റോക്കി ചത്തുവെന്ന ഫോൺകോൾ ജുൽകയ്ക്ക് ലഭിക്കുന്നത്.
വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് മുങ്ങി മരിച്ചുവെന്ന് ആയിരുന്നു പറഞ്ഞത്. അപ്പോൾ തന്നെ ലോണാവാലയിൽ എത്തിയെന്നും വേലക്കാരനും കുടുംബവും പറഞ്ഞത് താൻ വിശ്വസിച്ചെന്നും എന്നാൽ പിന്നീട് സംശയം തോന്നുകയായിരുന്നെന്നും പറഞ്ഞു.
മറ്റൊരു നായയായ റിഗ്ഗ്ലി മൗനിയായിരിക്കുന്നതും ഭക്ഷണം കഴിക്കാൻ കൂട്ടാക്കാതിരുന്നതും താൻ ശ്രദ്ധിച്ചെന്നും ചില കാര്യങ്ങൾ ശരിയല്ലെന്ന് തനിക്ക് തോന്നിയെന്നും നടി പറഞ്ഞു.
ടാങ്കിന്റെ വായ് വട്ടം വളരെ ചെറുതായിരുന്നെന്നും അതുകൊണ്ടു തന്നെ റോക്കി അതിൽ മുങ്ങിച്ചാകാനുള്ള സാധ്യതയില്ലെന്നും ജുൽക പറഞ്ഞു. തുടർന്ന് റോക്കിയുടെ മൃതദേഹം പുറത്തെടുക്കുകയും അതിൽ ചില മുറിപ്പാടുകൾ കണ്ടെത്തുകയും ചെയ്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനും വിധേയമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക