തിരുപ്പതി: ആന്ധ്രാപ്രദേശില്‍ ഭാര്യയും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്. ഭാര്യയെ വേശ്യയായി ചിത്രീകരിച്ചായിരുന്നു ഭര്‍ത്താവിന്റെ ക്രൂര പ്രവൃത്തി. സംഭവത്തില്‍ ഭാര്യ ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്കി.
തിരുപ്പതിയിലാണ് സംഭവം. എസ്ജിഎസ് കോളജില്‍ ജൂനിയര്‍ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന യുവാവിനെതിരെയാണ് ഭാര്യ പരാതി നല്‍കിയത്. സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ഉപദ്രവിച്ചതായി പരാതിയില്‍ പറയുന്നു.
ഓഗസ്റ്റിലാണ് ഇരുവരുടെയും വിവാഹം. കല്യാണം കഴിഞ്ഞ് മൂന്നാം ദിവസം മുതല്‍ തന്നെ ഉപദ്രവിക്കാന്‍ തുടങ്ങിയതായി യുവതിയുടെ പരാതിയില്‍ പറയുന്നു. കല്യാണം കഴിഞ്ഞ് മാസങ്ങള്‍ കഴിയും മുന്‍പ് ഗര്‍ഭിണിയായി. എന്നാല്‍ തുടര്‍ച്ചയായ മര്‍ദ്ദനം കാരണം ഗര്‍ഭം അലസി പോയതായി യുവതിയുടെ പരാതിയില്‍ പറയുന്നു.
ഉപദ്രവം സഹിക്കാന്‍ വയ്യാതെ യുവതി വീട്ടിലേക്ക് മടങ്ങിപ്പോയി. അതിന് ശേഷം 20 ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണവും പണവും യുവാവ് കവര്‍ന്നതായും പരാതിയില്‍ പറയുന്നു.
അടുത്തിടെയാണ് തന്റെ അശ്ലീല ചിത്രങ്ങള്‍ വാട്്സ്ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. മണിക്കൂറിന് 3000 രൂപ എന്ന നിലയില്‍ യുവതിയെ വേശ്യയായി ചിത്രീകരിച്ചതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതിക്കെതിരെ ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ അനുസരിച്ച് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക