തിരുവനന്തപുരം: പണം തരാനുള്ളവരുടെ പേരും ഫോണ്‍ നമ്പറും തുകയും അവര്‍ എന്തിന് പണം വാങ്ങി എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഡയറിയില്‍ എഴുതി വച്ച ശേഷമാണ് പെരുമ്പാവൂര്‍ ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാലംഗങ്ങള്‍ ജീവനൊടുക്കിയത്.
തനിക്ക് പണം നല്കാനുള്ളവരില്നിന്നു വാങ്ങി കടം വീട്ടണമെന്നും ഇല്ലെങ്കില്‍ ആത്മാവിന് ശാന്തി കിട്ടില്ലെന്നും കുടുംബനാഥനായ ബിജുവിന്റ ആത്മഹത്യാ കുറിപ്പിലുണ്ട്. പണം നല്കാനുള്ളവരുടെ പേരും അതിനു നേരെ എത്ര പണം, എന്തിനു നല്കി എന്നു തുടങ്ങി ചോദിച്ചപ്പോള്‍ ‘തരില്ലെന്നു പറഞ്ഞു’ എന്നുള്ള വിവരം ഉള്‍പ്പെടെ രേഖപ്പെടുത്തിയിട്ടുണ്ട്.
ബിജു(46) ഭാര്യ അമ്പിളി(39) മകള്‍ ആദിത്യ(15) മകന് അര്ജുന്(13) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ തൂണ്ടിമരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്.
പശു വളര്‍ത്തിയിരുന്ന ബിജുവിന് പാല് കച്ചവടവും ഉണ്ടായിരുന്നു. രാവിലെ ഇവിടെ പാല് വാങ്ങാന്‍ എത്തിയവരാണ് പാല്പാത്രത്തിനടിയില് വെച്ചിരുന്ന ആത്മഹത്യാ കുറിപ്പ് കണ്ടത്. ഉടനെ തന്നെ പരിസരവാസികളെ അറിയിച്ച് വാതില്‍ പൊളിച്ച് അകത്ത് കടന്നു. പാല് പാത്രത്തിനടിയില്‍ വെച്ച ആത്മഹത്യാ കുറിപ്പിനൊപ്പം കുടുംബം സ്വര്‍ണാഭരണവും വച്ചിരുന്നു.
തങ്ങളുടെ മരണാനന്തര ചടങ്ങുകള്‍ക്കായി ആഭരണം വിറ്റു കിട്ടുന്ന പണം ഉപയോഗിക്കണമെന്നും കുറിപ്പിലുണ്ട്. വീടിന്റെ ചുമരില്‍ തന്റെ വീട്ടുകാരെയും ബന്ധുക്കളെയും വീട്ടില്‍ കയറ്റരുതെന്നും ബിജു കുറിച്ചിരുന്നു. മറ്റു ചിലരെയും വീട്ടില്‍ കയറ്റരുതെന്ന് ചുമരില്‍ എഴുതിയിട്ടുണ്ട്.
ചിട്ടി നടത്തിയതിനെ തുടര്‍ന്ന് 30 ലക്ഷത്തിലേറെ രൂപ ബിജുവിന് കടമുണ്ടെന്നാണ് വിവരം. കൊടുക്കാനുള്ളവര്‍ക്കെല്ലാം ഇന്ന് പണം തിരികെ നല്‍കാമെന്നാണ് പറഞ്ഞിരുന്നത്.
ബിജു നല്ല രീതിയില്‍ ചിട്ടി നടത്തിയിരുന്ന ആളാണെന്നും എന്നാല്‍, കടം വാങ്ങിയ ചിലര്‍ പണം തിരികെ കൊടുക്കാതിരുന്നതാണ് വലിയ ബാധ്യത ഉണ്ടാകാന്‍ കാരണമെന്നും സമീപവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക