ബ്രിട്ടനിലേക്കുളള വിമാനങ്ങള്‍ ജനുവരി എട്ട് മുതല്‍ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. കൊറോണ വൈറസിന്റെ വകഭേദം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ബ്രിട്ടനിലേക്കുളള വിമാന സര്‍വ്വീസുകള്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. അതേസമയം ജനുവരി 23 വരെ സര്‍വ്വീസുകളുടെ എണ്ണം ആഴ്ചയില്‍ പതിനഞ്ചാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഡല്‍ഹി, മുംബൈ, ബംഗലൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് മാത്രമായിരിക്കും സര്‍വ്വീസുകള്‍ നടക്കുകയെന്ന് ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി. ഡിസംബര്‍ 31 വരെയാണ് സര്‍വ്വീസ് നിര്‍ത്തിവെച്ചത്. ഇത് പിന്നീട് ജനുവരി ഏഴ് വരെ നീട്ടുകയായിരുന്നു.
അതിവേഗം പടരുന്ന ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം ബ്രിട്ടനില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു വിമാനസര്‍വ്വീസുകള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിട്ടായിരുന്നു തീരുമാനം. ഇതുവരെ ബ്രിട്ടനില്‍ നിന്നും രാജ്യത്ത് തിരിച്ചെത്തിയവരില്‍ 29 പേര്‍ക്ക് കൊറോണയുടെ പുതിയ വകഭേദം കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക