2021 പ്രതീക്ഷയുടെ വർഷം… ഇരുകൈകളും നീട്ടി ലോകം പുതിയ പുലരിയെ സ്വാഗതം ചെയ്തു. ഒരു തിരിഞ്ഞുനോട്ട൦ അനിവാര്യമാണ്, അത്യാവശ്യവു൦.
പോയ വർഷം എന്തൊക്കെ പഠിപ്പിച്ചു എന്നതല്ല, മറിച്ച് എന്ത് പഠിച്ചു എന്നതിലാണ് കാര്യം. ലോക കണ്ട ഏറ്റവും വലിയ മഹാമാരിയായ ഒരു വൈറസ് അതിന്റെ പൂർണ്ണതയിൽ എത്തിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്രലോകം അതിനൊരു പേരിട്ടു, കൊറോണ അഥവാ കോവിഡ് 19. 2013 ൽ ലോകത്തെ വിറപ്പിച്ച സാർസ് എന്ന വൈറസ് രോഗവും ഇതേ ഗണത്തിൽപെട്ടതായിരുന്നു. കണ്ടുപിടുത്തങ്ങളെ കൊട്ടിഘോഷിക്കപ്പെടുന്ന മനുഷ്യ വ൪ഗത്തിന് എവിടെയാണ് പിഴച്ചത്?
മനുഷ്യൻ ഇന്നലെ വരെ ജീവിച്ചതുപോലല്ല ഇന്നു ജീവിക്കുന്നത്. അവന്റെ ജീവിതത്തിലേക്ക് മാസ്കു൦ സാനിറ്റൈസറു൦ സോഷ്യൽ ഡിസ്റ്റൻസിങ്ങും വിളിക്കാത്ത അതിഥിയെ പോലെ കടന്നു വന്നു. അവിടെ ഇന്ത്യയെന്നോ അമേരിക്കയെന്നോ ചൈനയെന്നോ എന്തിലുപരി നമ്മുടെ കൊച്ചു കേരളമെന്നോ വേ൪തിരിവില്ലാതെ കൊവിഡ് അതിന്റെ പൂർണ്ണതയിൽ എത്തിയിരിക്കുകയാണ്. ഒരു ചെറിയ വൈറസിന് പോലും ലോകത്തെ കീഴ്മേൽ മറിക്കാനാകു൦ എന്ന് ലോകം തിരിച്ചറിഞ്ഞു.
നിപ്പയെ തുരത്തിയത് പോലെ കൊവിഡിനെയു൦ തുരത്താമെന്ന് കരുതിയ മലയാളിക്ക് തെറ്റി. 2019 ഡിസംബർ അവസാനം ചൈനയിലെ വുഹാനിൽ പൊട്ടിമുളച്ച ആ വൈറസിന് ഇങ്ങ് കേരളത്തിനെയു൦ പിടിച്ചുകുലുക്കാനുള്ള ശേഷിയുണ്ടായിരുന്നു.
മലയാളിക്ക് തീരെ പരിചയമില്ലാത്ത ലോക്കഡൗണിന്റെ കാലമായിരുന്നു പിന്നീട്.നിരത്തുകൾ ശൂന്യമായി. എല്ലാവരും വീട്ടിലേക്ക് മാത്രമായി ഒതുങ്ങി.നാട്ടിലെത്തിയ പ്രവാസികൾക്ക് ക്വാറന്റീൻ എന്ന വാക്ക് പുതുമ നൽകി. ചില ക്വാറന്റീനുകൾ നിരാശയിലേക്കും ഏകാന്തതയിലേക്കും നയിച്ചു. ചിലത് പുതിയ ഉയിർത്തെഴുന്നേൽക്കലുകൾ ആയിരുന്നു. ആരോഗ്യപ്രവർത്തകരും പോലീസും സന്നദ്ധ സംഘടനകളും ഒറ്റക്കെട്ടായി ഇറങ്ങിയപ്പോൾ ഒരു പരിധി വരെ ആ മഹാമാരിയെ തുരത്താൻ നമ്മുക്ക് സാധിച്ചു.എങ്കിലും കേരളത്തിൽ മരണസംഖ്യ റിപ്പോർട്ട് ചെയ്തുകൊണ്ടേയിരുന്നു. കോവിഡ് സെന്ററുകൾ തുറന്നു. പ്രത്യേക കോവിദഃ ആശുപതികൾ ഉണ്ടായി. കോവിഡ് മരണത്തേക്കാൾ മദ്യലഭ്യത ഇല്ലാതെ ആത്മഹത്യ ചെയ്ത വാർത്തകളും നമ്മൾ കേട്ടു.
വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും പകച്ചു നിന്ന കാലം.ദൈവം അമ്പലങ്ങളിലും പള്ളികളിലും മസ്ജിദുകളിലും മാത്രമായി ഒതുങ്ങി. എങ്കിലും വിശ്വാസത്തിന്റെ പേരിൽ മുറവിളികൂട്ടുന്ന ഒരു വിഭാഗവും അന്യമായിരുന്നില്ല. ഉത്സവങ്ങളും ആഘോഷങ്ങളും വേണ്ടെന്ന് വെച്ചു. സ്കൂളുകൾ ഓൺലൈനിൽ മാത്രമായി ഒതുങ്ങി. എന്തിനേറെ പറയുന്നു, ഉപഭോഗ സംസ്കാരത്തിന്റെ പിറകെ പോയ മലയാളിക്ക് ജീവിത ശൈലി തന്നെ മാറ്റേണ്ടതായി വന്നു. ജീവിതത്തിനെ തിക്കും തിരക്കും മാറ്റിവെച്ച് വീടുകൾ ആഘോഷങ്ങളാക്കാൻ തുടങ്ങി. സംഘർഷങ്ങളുടെ ഇടയിലും ഒത്തുചേരൽ. എന്നാൽ മറുവശത്ത് ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാതെ ഉഴലുന്ന മലയാളിയും നീറുന്ന കാഴചയായി മാറി.
കോവിഡ് പ്രതിരോധത്തിൽ കേരള മാതൃക പിന്തുടരാൻ കേന്ത്രം മറ്റ് സംസ്ഥാനങ്ങളോട് ആവശ്യപ്പട്ടു.വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പോലും കേരളത്തെ പ്രശംസിച്ചു.ആരോഗ്യമന്ത്രി കെ കെ ശൈലജ നിരവധി അവാർഡുകൾക്കും പ്രശംസകൾക്കും അർഹയായി. ഒരു ഭരണകൂടത്തിന്റെ പ്രതിനിധി. കോവിഡ് 19 മഹാമാരിയോട് കേരളം പ്രതികരിച്ച രീതി ലോകത്തെയാകെ അത്ഭുതപ്പെടുത്തുന്നതാണെന്ന് പ്രസിദ്ധ തത്വചിന്തകനും സാമൂഹ്യവിമര്ശകനുമായ നോം ചോംസ്കി അഭിപ്രായപ്പെട്ടു. അതേ സമയം വിമർശനങ്ങളും ഉയർന്നു വന്നു. എന്നിട്ടും നാം പിടിച്ചു നിന്നു. മലയാളിയുടെ ദൃഢനിശ്ചയത്തെ തകർക്കാനാവില്ലെന്ന ഉത്തമ ബോധ്യത്തോടെ….
ഈ മഹാമാരിയെ തുരത്താൻ വാക്സിനായി കാത്തിരിക്കുകയാണ് ലോകം. അവിടേക്കാണ് പുത്തൻ പ്രതീക്ഷകളുമായി പുതിയ ഒരു വർഷം കടന്നുവന്നത്.നമ്മുക്ക് പ്രത്യാശിക്കാം… നല്ലൊരു നാളേയ്ക്കായി…
പ്രതികരിക്കാൻ ഇവിടെ എഴുതുക