വാഷിങ്ടണ്‍: യു.എസ് ക്യാപിറ്റോളില്‍ നടന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഡൊണാള്‍ഡ് ട്രംപിന്റെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടിയതായി സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. പ്രസിഡന്റിന്റെ അധികാര കൈമാറ്റം പൂര്‍ണമാകുന്നതുവരെ ഇത് തുടരുമെന്ന് സക്കര്‍ബര്‍ഗ് ഫേയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
‘ഈ പ്രത്യക സാഹചര്യത്തില്‍ പ്രസിഡന്റിന് ഞങ്ങളുടെ സേവനം തുടര്‍ന്നും ലഭ്യമാക്കിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന് കരുതുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം അനിശ്ചിതകാലത്തേക്ക് നീട്ടുകയാണ് ‘ ഫെയ്സ്ബുക്ക് സി.ഇ.ഒ പറയുന്നു.
ട്രംപിന്റെ സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് ഇടയാക്കുമെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തിന്റെ ട്വിറ്റര്‍, ഫെയ്സ്ബുക്ക്, സ്നാപ്ചാറ്റ് അക്കൗണ്ടുകള്‍ കമ്പനികള്‍ മരവിപ്പിച്ചത്.
ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിക്കുന്നതിനാണ് യു.എസ് കോണ്‍ഗ്രസ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ ചേര്‍ന്നത്.
അതിനിടെ പ്രതിഷേധവുമായി എത്തിയ ട്രംപ് അനുകൂലികള്‍ കെട്ടിടത്തിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരനും സ്ത്രീയും ഉള്‍പ്പടെ അഞ്ച് പേര് കൊല്ലപ്പെട്ടു. 68 പേരെ അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക