പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയതിന് പിടിയിലായ ഓട്ടോ ഡ്രൈവർ സിവിൽ പൊലീസ് ഓഫീസറെ ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇയാളെ പിന്നീട് നാട്ടുകാരുടെ സഹായത്തോടെ അറസ്റ്റു ചെയ്തു. പ്രതി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി പൊലീസ് പറയുന്നു.
ജനുവരി ഏഴിന് വൈകീട്ടായിരുന്നു സംഭവം. പട്ടാമ്പി എസ്ബിഐ ജംഗ്ഷനിൽ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ കൊടുമുണ്ട സ്വദേശി ജിതേഷിനെയാണ് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസുകാരനായ ഉണ്ണിക്കണ്ണൻ കസ്റ്റഡിയിലെടുത്തത്. തുടർന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് പൊലീസുകാരനെ ഇയാൾ ക്രൂരമായി മർദ്ദിച്ചത്.
പട്ടാമ്പി ടാക്സി സ്റ്റാൻ്റിന് സമീപമായിരുന്നു ഡ്രൈവറുടെ അക്രമം. തുടർന്ന് ടാക്സി ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. ഡ്യൂട്ടിയിലുണ്ടായ ഉദ്യോഗസ്ഥനെ മർദ്ദിച്ചതിനും ജോലി തടസപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് കോടതി ഇയാളെ റിമാൻഡ് ചെയ്തു.
സിവിൽ പൊലീസ് ഓഫീസറുടെ കൈയ്യിലും കാലിലും മർദ്ദനമേറ്റതിന്റെ പാടുകളുണ്ട്. കഴിഞ്ഞ പത്തു വർഷമായി സർവ്വീസിൽ തുടരുന്ന ഉണ്ണിക്കണ്ണന് ഇങ്ങനെയൊരനുഭവം ആദ്യമാണ്. പട്ടാമ്പി സ്റ്റേഷനിലെത്തിയിട്ട് രണ്ടര വർഷമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക