മൂക്കിലൊഴിക്കുന്ന കോവിഡ് വാക്സീൻ വികസിപ്പിക്കാനായാൽ വൻ നേട്ടമെന്ന് വിലയിരുത്തൽ. കുത്തിവയ്പിനേക്കാൾ കൂടുതൽ പ്രതിരോധശേഷി നേസൽ സ്പ്രേയ്ക്ക് നൽകാനാകുമെന്ന് വിദഗ്ധർ.
വാക്സീനേഷൻ പദ്ധതിക്ക് ചേലവും കുറയും. ഇന്ത്യയിൽ മനുഷ്യപരീക്ഷണത്തിനുള്ള അപേക്ഷകൾ മാസങ്ങളായി കേന്ദ്രസർക്കാരിൻറെ പരിഗണനയിലാണ്. അതേസമയം, ഫൈസർ കോവിഡ് വാക്സീൻ യുകെ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ കണ്ടെത്തിയ വകഭേദത്തിനും ഫലപ്രദമെന്ന് പഠനഫലം. മോഡേണ വാക്സീന് അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടണും അനുമതി നൽകി.
കുത്തിവയ്പിനേക്കാൾ കൂടുതൽ പ്രതിരോധശേഷി മൂക്കിലൊഴിക്കുന്ന വാക്സീന് നൽകാനാകുമെന്നതാണ് പ്രധാന നേട്ടം. വൈറസ് ശരീരത്തിൽ പ്രവേശിക്കുന്ന ശ്വാസകോശത്തിൽവച്ചുതന്നെ വൈറസിനെ ഒരളവുവരെ നശിപ്പിക്കാനനാകുമെന്നാണ് വിലയിരുത്തൽ.
സിറിഞ്ച് പോലുള്ളവ ആവശ്യമില്ലാത്തതിനാൽ വാക്സിനേഷൻ പദ്ധതിയുടെ ആകെ ചെലവും കുറയും. കോവിഡ് വാക്സീന് ഇന്ത്യയിൽ അടിയന്തര അനുമതി നേടിയ കമ്പനികൾ തന്നെയാണ് മൂക്കിലൊഴിക്കുന്ന വാക്സീനും വികസിപ്പിക്കുന്നത്.
ഭാാരത് ബയോടെക്, സീറം ഇൻസ്റ്റിറ്റിറ്റ്യൂട് എന്നിവർ മനുഷ്യപരീക്ഷണത്തിന് മാസങ്ങൾക്കുമുൻപേ നൽകിയ അപേക്ഷയിൽ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഇതുവരെ തീരുമാനമെടുത്തിട്ടില്ല, അധികം വൈകാതെ തന്നെ ഇന്ത്യയിൽ പരീക്ഷണം തുടങ്ങാനാകുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ ഒക്ടോബറിൽ അറിയിച്ചത്. ശാസ്ത്രലോകവും പ്രതീക്ഷയോടെയാണ് നേസൽ സ്പ്രേ വാക്സീൻ പരീക്ഷണത്തെ കാണുന്നത്.
ചൈന, കാനഡ, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളും മൂക്കിലൊഴിക്കുന്ന വാക്സീൻ വികസിപ്പിക്കുന്നുണ്ട്. ചൈനയിൽ മനുഷ്യപരീക്ഷണവും ആരംഭിച്ചു. അതേസമയം, കൊറോണ വൈറസിൻറെ ജനിതകമാറ്റത്തിന് ഫൈസർ വാക്സീൻ ഫലപ്രദമെന്ന പഠനത്തിന് പൂർണ അംഗീകാരം ലഭിച്ചിട്ടില്ല. യുകെയിൽ കണ്ടെത്തിയതിനേക്കാൾ അപകടകാരിയാണ് ദക്ഷിണഫ്രിക്കയിലുണ്ടായ വകഭേദമെന്നും പഠനം വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക