ആര്യനാട്: നെടുമങ്ങാട്– ആര്യനാട് റോഡിൽ കളിയൽനടയിൽ ഉണ്ടായ അപകടത്തിൽ മരിച്ച ബന്ധുക്കളുടെ മൃതദേഹം സംസ്കരിച്ചു. കുളപ്പട മൊണ്ടിയോട് ഐഎസ് മൻസിലിൽ എൽ.ഇസ്മായീൽ (37), ബന്ധു പൂവച്ചൽ ആലമുക്ക് എം.എസ്.മൻസിലിൽ നാസർ എന്ന ഷാഹർ (50) എന്നിവരാണ് മരിച്ചത്.
വ്യാഴം വൈകിട്ട് 5.50ന് ഇവർ ഓടിച്ചിരുന്ന സ്കൂട്ടറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ടോടെ ഷാഹറിനെ ആലമുക്കിലെ വീട്ടിലും ഇസ്മായീലിനെ കുളപ്പടയിലെ വീട്ടിലും എത്തിച്ചു.
ഷാഹറിനെ പൂവച്ചൽ മുസ്ലിം ജമാഅത്തിലും ഇസ്മായിലിനെ കാഞ്ഞിരംമൂട് ജമാഅത്തിലും കബറടക്കി. കെ.എസ്.ശബരീനാഥൻ എംഎൽഎ വീടുകളിൽ എത്തി
അപകടത്തെ തുടർന്ന് കിടപ്പിലായ ഭാര്യ റാഷിദ ബീവി നടന്ന് കാണണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ഷാഹർ യാത്രയായത്. അപകടം നടന്ന വ്യാഴം രാവിലെ ഭാര്യയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കായി ഷാഹർ കൊണ്ടുപോയിരുന്നു.
ഭാര്യ കിടപ്പിലായതോടെ ഏറെ ദുഖത്തിൽ ആയിരുന്നു ഷാഹർ. 7 മാസം മുൻപ് ബൈക്ക് ഇടിച്ചാണ് റാഷിദ ബീവിയ്ക്ക് പരുക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക