കോവളം: വണ്ടിത്തടം പാലപ്പൂരു റോഡിൽ ദാറുസലാം വീട്ടിൽ ചാൻബീവീയെ(78) വീടിന് ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ധരിച്ചിരുന്ന ആഭരണങ്ങൾ കാണാനില്ല എന്നതും മുൻ വാതിലിന്റെ അകത്തെ കൊളുത്ത് നീക്കിയ നിലയിൽ കണ്ടെത്തിയതാണ് ദുരൂഹത വർധിപ്പിക്കുന്നത്. തിരുവല്ലം പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
രണ്ടര പവൻ മാലയും ഓരോ പവൻ വീതമുള്ള രണ്ടു വളകളും ആണ് ധരിച്ചിരുന്നത്. പിടിവലിയുടേതോ തളളിയിട്ടതിന്റെയോ ലക്ഷണങ്ങളില്ല എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മൂക്കിൽ നിന്ന് രക്തം വന്ന നിലയിലും നാക്ക് കടിച്ച അവസ്ഥയിലും ആയിരുന്നു. ദുരൂഹത മാറാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കണം എന്നു തിരുവല്ലം ഇൻസ്പെക്ടർ വി.സജികുമാർ പറഞ്ഞു.
സംഭവം വെള്ളി വൈകിട്ട്
പരിചാരിക പതിവനുസരിച്ച് വൈകിട്ട് എത്തിയപ്പോഴാണ് ചാൻബീവിയെ മുറിയിൽ തറയിൽ മരിച്ച നിലയിൽ കണ്ടത്.. ജനാല തുറന്നു കിടന്നിരുന്നു. മുൻ വശത്തെ വാതിൽ തുറക്കാവുന്ന സ്ഥിതിയിലും ആയിരുന്നു. വശത്തെ തുറന്നു കിടക്കുന്ന ജനാലയിലൂടെ വിളിക്കുമ്പോൾ ആളെ തിരിച്ചറിഞ്ഞ ശേഷമാണ് ചാൻബീവി മുൻ വാതിൽ തുറക്കാറ്. സെക്രട്ടേറിയറ്റിൽ അണ്ടർ സെക്രട്ടറിയായ മകൻ അൻവർ ഹുസൈൻ ഉൾപ്പെടെയുള്ളവരെ വിവരമറിയിച്ചു. ഫോർട്ട് അസി. കമ്മിഷണർ ആർ.പ്രതാപൻ നായരുടെ നേതൃത്വത്തിൽ ആയിരുന്നു ഇൻക്വസ്റ്റ് നടപടികൾ.
കോവിഡ് പരിശോധനാ ഫലം വൈകിയതിനാൽ പോസ്റ്റ്മോർട്ടം ഇന്നത്തേക്കു മാറ്റി. റിട്ട ബിഡിഒ പരേതനായ ലത്തീഫ് സാഹിബ് ആണ് ചാൻ ബീവിയുടെ ഭർത്താവ്. ഷീബാ ബീഗം(റിട്ട ഡിഎംഒ, അനസ് ഹുസൈൻ(എസ്ഐ കുണ്ടറ സ്റ്റേഷൻ), ഹയറുന്നിസ ബീഗം(അധ്യാപിക, കമലേശ്വരം എച്ച്എസ്എസ്), മുഹമ്മദ് ഇസ്മായീൽ(സൗദി അറേബ്യ) എന്നിവരാണ് മറ്റു മക്കൾ.
മരുമക്കൾ: അബ്ദുൾ ഖാദർ(റിട്ട അഡീ സെക്രട്ടറി), റസിയ(പ്രിൻസിപ്പൽ ഗവ എച്ച്എസ്എസ് കോന്നി), ഹനുജ, ജഹാംഗീർ(റിട്ട കോ-ഓപ്പറേറ്റീവ് സെലക്ഷൻ ഗ്രേഡ് ഓഡിറ്റർ), ഷബന(സൗദി അറേബ്യ).
ഒറ്റപ്പെട്ട സ്ഥലം, വീടുകൾ കുറവ്
വണ്ടിത്തടം-പാലപ്പൂര് റോഡിൽ യക്ഷിഅമ്മൻ ക്ഷേത്രത്തിനു സമീപത്താണ് സംഭവം നടന്ന വീട്. സെക്രട്ടേറിയറ്റ് എംപ്ലോയീസ് സൊസൈറ്റിയുടെ പ്രദേശത്തെ ഹൗസിങ് കോളനിയിലെ വീടുകളിൽ ഒന്നാണിത്. മകൻ രാവിലെ പോകും.
രാവിലെയും വൈകിട്ടും വേലക്കാരി വരുന്നത് ഒഴികെ ഉള്ള സമയങ്ങളിൽ ചാൻബീവി വീട്ടിൽ ഏക ആണ്. മരണ ശേഷം ആഭരണം കവർന്നത് ആണോ അതിനു മുൻപാണോ എന്ന കാര്യത്തിലാണ് അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക