‘ചേച്ചീ അമ്മ മിണ്ടുന്നില്ല; അച്ഛൻ അമ്മയെ വെടിവച്ചു കൊന്നു. ഒന്നു വീട്ടിലേക്കു വരുമോ?’. വെടിയൊച്ചയ്ക്കു പിന്നാലെ കാതിലെത്തിയ 6 വയസ്സുകാരൻ അഭിഷേകിന്റെ വിറയാർന്ന ശബ്ദം അയൽ വീട്ടിലെ മഹിതയുടെ മനസ്സിൽ മായാതെയുണ്ട്. ഭർത്താവ് വിപിൻ പണിക്കു പോയിരുന്നതിനാൽ മഹിതയും 2 കൊച്ചുകുട്ടികളും മാത്രമാണ് അപ്പോൾ വീട്ടിലുണ്ടായിരുന്നത്. കൊലപാതകം നടന്ന വീടിന്റെ തൊട്ടടുത്താണ് ഇവരുടെ വീട്. ഒരു നിമിഷം പകച്ചുപോയ മഹിത ഉടൻ അയൽവാസിയായ അംബികയെ കൂടി വിളിച്ചുവരുത്തി. രണ്ടു പേരും പോയപ്പോൾ കണ്ട കാഴ്ച നടക്കുന്നതായിരുന്നു.
വീട്ടിലെ ഹാളിനുള്ളിൽ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു ബേബി ശാലിനി. മിക്സിയിൽ പാതി അരച്ച മുളകും തേങ്ങയും നിലത്ത് ചിതറിക്കിടക്കുന്നു. ഒപ്പം പൊട്ടിയ ഒരു ഫോണും. ഇരുവരും പുറത്തിറങ്ങി നോക്കുമ്പോൾ അൽപം മാറി റോഡരികിലെ വനത്തിൽ തോക്കുമായി നിൽക്കുകയായിരുന്നു വിജയൻ. ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് പറഞ്ഞ് അംബികയ്ക്കു നേരെ തോക്കുചൂണ്ടി. ആ സമയത്ത് ആരെയോ ഫോണിൽ വിളിച്ച് സംസാരിക്കുകയായിരുന്നു വിജയൻ. അപ്പോഴേക്കും വെടി ശബ്ദം കേട്ട് കൂടുതൽ നാട്ടുകാർ സ്ഥലത്തെത്തി. പുരുഷന്മാരെല്ലാം പണിക്ക് പോയിരുന്നതിനാൽ സ്ത്രീകൾ മാത്രമാണ് വീടുകളിൽ ഉണ്ടായിരുന്നത്. സംഭവം മനസിലായതോടെ വിജയനെ പേടിച്ചു ആരും വീട്ടിലേക്ക് കയറിയില്ല.
അരമണിക്കൂറിനുള്ളിൽ ആദൂർ സിഐ വി.കെ.വിശ്വംഭരൻ, എസ്ഐ ഇടയില്യം രത്നാകരൻ എന്നിവർ സ്ഥലത്തെത്തി. ബേബിയെ എടുത്ത് ഉടൻ തന്നെ പൊലീസ് വാഹനത്തിൽ കാസർകോട് ഗവ. ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് വിജയനെ റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടുത്തിരുന്ന മുണ്ട് കീറി അതിന്റെ പകുതിയിൽ കുരുക്കിട്ടാണ് തൂങ്ങിയത്. 10 വർഷം മുൻപാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. കാനത്തൂർ കോളിയടുക്കത്ത് താമസിച്ചിരുന്ന ഇവർ രണ്ടു വർഷം മുൻപാണ് വടക്കേക്കരയിലേക്ക് താമസം മാറ്റിയത്. ഇടയ്ക്കിടെ വഴക്ക് ഉണ്ടാകാറുണ്ടെങ്കിലുഇങ്ങനെയൊരു ദുരന്തം ആരും പ്രതീക്ഷിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക