കേരളക്കരയില്‍ കാഴ്ചക്കാര്‍ക്ക് വിസ്മയമായി വിഴിഞ്ഞം ആഴിമല കടൽത്തീരത്തെ ശിവരൂപം. പിന്നിൽ അല തല്ലുന്ന കടലിനു മേലെ തല ഉയർത്തി നിൽക്കുന്ന ഗംഗാധരേശ്വര രൂപത്തിലുള്ള ശിവൻ. തീർച്ചയായതും ഇവിടെയെത്തുന്ന ഭക്തർക്ക് മനസ്സിന് കുളിർ നൽകുന്ന ഒരനുഭൂതിയായിരിക്കുമിത്.
കടലിനെയും പാറക്കൂട്ടങ്ങളെയും സാക്ഷിനിർത്തി ഗംഗാധരേശ്വര രൂപത്തിലുള്ള പരമശിവന്റെ 58 അടി ഉയരമുള്ള ശില്പം ഇനി വിഴിഞ്ഞം-പുളിങ്കുടി ആഴിമല ശിവക്ഷേത്ര ത്തിനു സ്വന്തം. കേരളത്തിലെ ഏറ്റവും വലിപ്പമേറിയ ശിവ രൂപമാണിത്. ഈ ശിൽപം നിർമിച്ചിരിക്കുന്നത് കോൺക്രീറ്റിലാണ്. പടിഞ്ഞാറുനിന്ന് കിഴക്കോട്ട് നോക്കിയിരിക്കുന്നതും ഗൗരവവും സന്തോഷവുമുള്ള ഭാവങ്ങളോട് കൂടിയ ശിവനെയാണ് നമുക്കിവിടെ കാണാൻ സാധിക്കുക. അതോടൊപ്പം ജടയഴിച്ച് ഗംഗാദേവിയെ തലയിലേറ്റിയുള്ള പരമശിവനെയും ദൃശ്യവത്കരിച്ചിരിക്കുന്നത് കാണാം.
പാറമേൽ ഇരിക്കുന്ന ശിവരൂപത്തിന്റെ നാലു കൈകളിലൊന്നിൽ ത്രിശൂലം മുറുകെ പിടിച്ചും മറ്റൊന്ന് ജഡയിൽ ചൂടിയും വലം കൈളിലൊന്നിൽ ഉടുക്കും മറ്റൊരു കൈ തുടയിൽ വിശ്രമിച്ചും ഉള്ള രൂപത്തിനു ആകെ ഉയരം 58 അടിയാണ്. ശിവപ്രതിമയുടെ നിർമ്മാണത്തിന് അഞ്ചുകോടിയോളം രൂപയാണ് ചെലവ്.ശില്പകലയിൽ ബിരുദധാരിയും തദ്ദേശവാസിയുമായ ദേവദത്തനെന്ന യുവശില്പിയുടെ ആറുവർഷത്തോളമുള്ള പരിശ്രമമാണ് ഈ പ്രതിമ. ഇത്തരത്തിലൊരു പ്രതിമ പൂർണമായും കോൺക്രീറ്റിലാണ് നിർമ്മിച്ചിരിക്കുന്നത്.
പ്രതിമയുടെ രൂപകല്പന കടലിനോട് ചേർന്ന് കിടക്കുന്നതിനാൽ കടൽക്കാറ്റിനെ പ്രതിരോധിക്കുന്ന തരത്തിലാണ്. ഗംഗാധരേശ്വരനെ സ്ഥാപിച്ചിരിക്കുന്നത് കടൽത്തീരത്തിനും ക്ഷേത്രത്തിനും നടുവിലായാണ്. വാസ്തുകലകൾ നിറഞ്ഞ തട്ടിൻപുറങ്ങൾ, ചെറുതും വലുതുമായ ശില്പങ്ങൾ പൊതിഞ്ഞ ചിത്രത്തൂണുകൾ, ശിവന്റെ ഒമ്പത് നാട്യഭാവങ്ങൾ, അർദ്ധനാരീശ്വര രൂപവും പരമശിവന്റെ ശയനരൂപവും കൊത്തിവച്ച ചുവരുകൾ എന്നിവയ്ക്കും പ്രതിമയിൽ സ്ഥാനം നൽകിയിട്ടുണ്ട്.. കൂടാതെ മൂന്നു നിലകളിലായി ശിവ രൂപത്തിനു താഴെ 3500 ചതുരശ്ര അടി വിസ്തീർണമുള്ള ധ്യാന മണ്ഡപവും ഒരുങ്ങുന്നുണ്ട്.
ശില്പമിരിക്കുന്ന പാറക്കെട്ടിന് താഴെയായി 3500 ചതുരശ്രയടിയിൽ നിർമിച്ചിരിക്കുന്ന ഗുഹാസമാനമായ അറയിൽ ധ്യാന മണ്ഡപം, വിവിധ ശിവ ശില്പങ്ങളെന്നിവയുണ്ട്. 27 പടികളിറങ്ങിയാണ് ഗുഹയിലെത്തുക. ഇവിടെ നിർമിച്ചിട്ടുള്ളത് പരമശിവനുമായി ബന്ധപ്പെട്ടുള്ള കഥകളുടെ ശില്പങ്ങളാണ്. ശിവന്റെ ശയന ശില്പം, അർദ്ധനാരീശ്വര ശില്പം, ഒൻപത് നാട്യഭാവങ്ങൾ, ശിവരൂപത്തിനെ താങ്ങിനിൽക്കുന്ന തൂണുകളിൽ ശിവചരിതം പറയുന്ന ശില്പങ്ങളും കൊത്തിവെച്ചിട്ടുണ്ട്.
ഒട്ടേറെ വിശേഷ ദിവസങ്ങളും ക്ഷേത്രത്തിനുണ്ട്. ചൊവ്വാഴ്ചയാണ് ഇവിടെ ഏറ്റവും അധികം ആളുകൾ എത്തുന്ന ദിവസം. അന്നേ ദിവസം ഇവിടെ ദൂരദേശങ്ങളിൽ നിന്നു പോലും ആളുകളെത്തുന്നു. ഇവിടുത്തെ പ്രധാന ചടങ്ങ് മകരമാസത്തിലെ ഉതൃട്ടാതി ആറാട്ടായി നടക്കുന്ന പത്തു ദിവസത്തെ ഉത്സവമാണ്. ഉദയാസ്തമയ പൂജ, പ്രദേഷ പൂജ. ആയില്യ പൂജ, ഉമാ മഹേശ്വരി പൂജ, ദിവസ പൂജ തുടങ്ങിയയും ഇവിടുത്തെ പ്രത്യേക പൂജകളാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക