കൊച്ചി : കേരളത്തിലേക്കുള്ള ആദ്യഘട്ട കോവിഡ് വാക്സിന് കൊച്ചിയിലെത്തി. 25 പെട്ടി കോവിഡ് വാക്സിനാണ് ഗോ എയര്‍ വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ എത്തിച്ചത്. ഇതില്‍ 10 പെട്ടി വാക്സിന് കോഴിക്കോട്ടേക്ക് റോഡുമാര്‍ഗം കൊണ്ടുപോകും. 15 പെട്ടി വാക്സിന് എറണാകുളം അടക്കമുള്ള ജില്ലകളിലേക്കുള്ളതാണ്.
മധ്യകേരളത്തിലെ ജില്ലയിലേക്കുള്ള കോവിഡ് വാക്സിന് എറണാകുളം ജനറല്‍ ആശുപത്രിയിലാകും സൂക്ഷിക്കുക. ഇവിടെ നിന്നാകും മധ്യകേരളത്തിലെ മറ്റു ജില്ലകളിലേക്ക് വിതരണം ചെയ്യുക. തിരുവനന്തപുരത്തേക്കുള്ള വാക്സിന് വൈകീട്ട് ആറുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കും.
ശനിയാഴ്ചയാണ് കോവിഷീല്‍ഡ് വാക്സിന് കുത്തിവെയ്പ്പ് ആരംഭിക്കുക. എറണാകുളത്ത് ആദ്യദിനത്തില്‍ 1200 പേര്‍ക്ക് കുത്തിവെയ്പ്പ് നടക്കും. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് വാക്സിനേഷന് നടത്തുക. കോവിഡ് വ്യാപനം കൂടുതലുള്ള എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍. ജില്ലയില്‍ 12 കേന്ദ്രങ്ങളിലാണ് വാക്സിനേഷന് നടത്തുക.
തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളും മറ്റ് ജില്ലകളില്‍ ഒന്‍പത് കേന്ദ്രങ്ങളുമാണ് ഉള്ളത്. ആദ്യ ദിനത്തില്‍ 13,330 പേര്‍ക്കാണ് വാക്സിന് നല്‍കുക.
ഒരോ കേന്ദ്രത്തിലും 100 പേര്‍ക്ക് വീതമാകും വാക്സിന് വിതരണം. രാജ്യത്ത് ആദ്യ ഘട്ടത്തില്‍ 3 കോടി പേര്‍ക്കാണ് വാക്സിന് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക